Monday, May 20, 2024
spot_img

മെഡിക്കൽ സീറ്റിന് കോടികൾ കോഴവാങ്ങി വിദേശത്തേക്ക് കടത്തി; കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി; സി എസ് ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം അടക്കം നാല് പ്രതികൾ

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിഎസ്ഐ സഭാ മുൻ മോ‍ഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം നാലു പേരെ പ്രതികളാക്കികൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി.ബിഷപ് ധർമ്മരാജ് രസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് അബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്.

മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കഴിഞ്ഞ മാസം കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, സഭാ സെക്രട്ടറി ടിടി പ്രവീണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു.

സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇ‍ഡി പലതവണ ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡും നടത്തിയിരുന്നു. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു.

Related Articles

Latest Articles