ദില്ലി: എന്‍ഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ ഒടുവിൽ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബുധനാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കീഴടക്കിയത്. ഇവരിൽ നിന്നും സുരക്ഷാസേനവൻ ആയുധ ശേഖരം പിടിച്ചെടുത്തു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ സുരക്ഷാ സേന പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നു. തുടര്‍ന്നാണ് വെടിവെപ്പ് നടന്നത്. ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ റെഡ്വാനി പയീന്‍ സ്വദേശി ബാസിത് അഹമ്മദ് ദര്‍, മോമിന്‍ ഗുല്‍സാര്‍, ഫഹിം അഹമ്മദ് ബാബ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കമുള്ള 18 പേരെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് കശ്മീര്‍ ഐ.ജി വി.കെ ബിര്‍ദി വ്യക്തമാക്കി. മെയ് നാലിന് വ്യോമസേന വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടത്തുകയും ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തിന് ശേഷം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശമാക്കിയിരുന്നു. ഇതിനിടെ ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിരുന്നു.