ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി പേരിശ്ശേരി തൃക്കയിൽ ക്ഷേത്രവുമായി സഹകരിച്ചുകൊണ്ട് മാസംതോറും നടത്തിവരുന്ന ശ്രീകൃഷ്ണ ചരിതം നങ്ങ്യാർകൂത്തിന്റെ സഫലമായ സമാപ്തിയിൽ ശ്രീരാമകഥാനുബന്ധിയായി ബാലിവധം കൂടിയാട്ടം ഇന്ന്. ഓണാട്ടുകര ഉൾപ്പെടുന്ന മദ്ധ്യതിരുവിതാംകൂറിന്റെ സഹൃദയ പാരമ്പര്യത്തെ ഉണർത്താനുതകും വിധം ശില്പശാലകളും പ്രഭാഷണങ്ങളും സംവാദങ്ങളും ഒപ്പം രംഗാവതരണങ്ങളുമായി ഒരു മുഴുദിന പരിപാടിയാണ് വിഭാവനം ചെയ്യുന്നത്.
കലാമണ്ഡലം രതീഷ് ഭാസിന്റെ മിഴാവ് മേളത്തോടെ കലാപരിപാടികൾ അൽപസമയം മുന്നേ ആരംഭിച്ചു. തുടർന്ന് 10 മണിക്ക് ഡോ. വിശ്വനാഥൻ നമ്പൂതിരി നാട്യപഥത്തിന്റെ തിരിതെളിക്കും. 10 .30 ന് കലാമണ്ഡലം ജിഷ്ണുപ്രതാപ് നയിക്കുന്ന ചൊല്ലിയാട്ടം ( കൂടിയാട്ടത്തിന്റെ രംഗാവതരണക്രിയകൾ ) ഉണ്ടായിരിക്കും. ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഡോ. കലാമണ്ഡലം കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിൽ കൂടിയാട്ടത്തിന്റെ മെയ്യും മുഖവും എന്ന വിഷയത്തിൽ സംവാദം നടക്കും.
തുടർന്ന് 4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആസ്വാദനക്കളരിയുടെ സെക്രട്ടറിയായ ഹരിശർമ്മ സ്വാഗതം നിർവഹിക്കും. കൂടാതെ, സാംസ്‌കാരിക സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിക്കുന്നത് ആസ്വാദനക്കളരിയുടെ പ്രസിഡന്റായ ഉണ്ണികൃഷ്ണപിള്ളയാണ്. സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം കൂടിയാട്ട കലാകേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ.കണ്ണൻ പരമേശ്വർ നൽകും. തുടർന്ന് 5 .30 ന് രംഗധ്വനി കൂടിയാട്ട കലാകേന്ദ്രത്തിന്റെ ബാലിവധം കൂടിയാട്ടത്തോടെ കലാപരിപാടികൾ അവസാനിക്കുന്നു.