സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണക്കുന്ന ഡി.എം.കെക്ക്, ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. സ്റ്റാലിന്റെയും ഉദയനിധിയുടേയും പരാമർശങ്ങൾ സാത്താൻ വേദമോതുന്നതിന് തുല്യമാണെന്ന് അണ്ണാമലൈ തുറന്നടിച്ചു. കൂടാതെ, ഡി.എം.കെ എന്നാൽ ഡെങ്കി മലേറിയ കൊതുക് എന്നാണെന്നും അതിനെയാണ് തമിഴ്നാട്ടിൽ നിന്നും ആദ്യം ഉന്മൂലനം ചെയ്യേണ്ടതെന്നും അണ്ണാമലൈ വ്യക്തമാക്കി. ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് അണ്ണാമലൈ ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
ഡി.എം.കെ കളിക്കുന്ന നാടകം എന്താണെന്ന് തങ്ങൾക്കറിയാമെന്നും തമിഴ്നാട് പതിറ്റാണ്ടുകളായി ഈ നാടകം കണ്ടുകൊണ്ടിരിക്കുകയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. സ്വന്തം പാർട്ടിയിൽ പോലും ദളിതർക്കോ സ്ത്രീകൾക്കോ വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാത്തവരാണ് DMK. ഡി.എം.കെ അധികാരത്തിലെത്തുന്ന ആദ്യ വർഷം സനാതന ധർമ്മത്തെ എതിർക്കും, രണ്ടാം വർഷം സനാതന ധർമ്മം ഇല്ലാതാക്കൂ എന്ന് പറയും. മൂന്നാം വർഷം സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയാൻ ആഗ്രഹിക്കുന്നു. എന്നാൽ നാലാം വർഷം മുതൽ അവർ ഹിന്ദുവാണ്, അവരുടെ അംഗങ്ങളിൽ 90% ഹിന്ദുക്കളാണ്. അഞ്ചാം വർഷം, തങ്ങളും ഹിന്ദുവാണെന്ന് അവർ പറയും. നിരവധി പതിറ്റാണ്ടുകളായി തമിഴ്‌നാട് ഈ നാടകം കണ്ടിട്ടുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി. കൂടാതെ, തിരഞ്ഞെടുപ്പ് വരുമ്പോൾ ഡി.എം.കെ അമർ, അക്ബർ, അന്തോണി ആവുന്നു. രാഹുൽ ഗാന്ധി കഴിഞ്ഞ 17 വർഷമായി പരാജയമായിരിക്കുന്നത് ഒരു സംസ്ഥാനത്ത് അമർ, മറ്റൊരു സംസ്ഥാനത്ത് അക്ബർ, മറ്റൊരു സംസ്ഥാനത്ത് ആന്റണി എന്ന രീതിയിൽ നാടകം കളിച്ചത് കൊണ്ടാണെന്നും അണ്ണാമലൈ പരിഹസിച്ചു. അതേസമയം, ഡി.എം.കെ ഒരു പരാജയപ്പെട്ട പോരാട്ടത്തിലാണെന്ന് തനിക്ക് അറിയാമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലും ചില നുണ പ്രചാരണങ്ങൾ ഉണ്ടായതുകൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു മറുപടി നൽകുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കി. ബിജെപിയുടെ ഒരു കാര്യകർത്താവ് എന്ന നിലയിൽ അത് തന്റെ ഉത്തരവാദിത്തമാണെന്നും നിലവിൽ പ്രധാനമന്ത്രി അല്പം തിരക്കിലാണെന്നും വൈകാതെ തന്നെ ഡി.എം.കെക്കുള്ള മറുപടി മോദി തന്നെ തരുമെന്നും അണ്ണാമലൈ വ്യക്തമാക്കി.