ദില്ലി : ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ഡിസംബര്‍ 27-നാണ് മോക്ക് ഡ്രില്‍ നടത്തി അന്ന് വൈകിട്ട് തന്നെ ഫലം അപ്‌ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ നിർദ്ദേശിക്കുന്നു .
കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്താനാകും. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കണം മോക്ക് ഡ്രില്‍ നടത്തേണ്ടെന്നും കേന്ദ്രം നിര്‍ദേശിച്ചുണ്ട്.
ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സൗഹചര്യം നേരിടാന്‍ ആവശ്യമായ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തുക, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പി.പി.ഇ. കിറ്റ്, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്.