ദില്ലി: പാർട്ടികളുടെ അനധികൃത ഫണ്ടിംഗുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചില രാഷ്‌ട്രീയ പാർട്ടികൾക്ക് കുരുക്ക് മുറുകുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ വ്യാപക റെയ്ഡുമായി ആദായനികുതി വകുപ്പ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അംഗീകൃതമല്ലാത്ത രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകളാണ് റെയ്ഡ് നടക്കുന്നത്.
ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങി ചില സംസ്ഥാനങ്ങളിലാണ് തിരച്ചിൽ ഊർ ജ്ജിതമാക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്‌ട്രീയ പാർട്ടികളുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇതിൽ അനധികൃതമായി എന്തെങ്കിലും കണ്ടെത്തിയാൽ നിയമനടപടിക്കും സാധ്യതകളുണ്ട്.
പാർട്ടികളുടെ അനധികൃത ഫണ്ടിംഗുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന ആരംഭിച്ചത്. 2,100ലധികം അംഗീകൃത രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കുന്നതായി തിരഞ്ഞെടുപ്പ് പാനൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിച്ചതിനും ഭാരവാഹികളുടെ പേരും വിലാസവും അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനുമാണ് നടപടി. ചില പാർട്ടികൾ സാമ്പത്തിക ക്രമക്കേടിൽ ഏർപ്പെടുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കാനൊരുങ്ങിയത്.