ദില്ലി: ദില്ലി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് ഖിര്‍വാർ വളർത്തുനായയ്ക്കൊപ്പം സാഹായ്ന സവാരി നടത്തുന്നതിനാൽ ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയത്തിലെ പരിശീലനം നേരത്തെ അവസാനിപ്പിക്കേണ്ട ‘ഗതികേടിലാണു’ തങ്ങളെന്ന പരാതിയുമായി കായിക താരങ്ങളും പരിശീലകരും. ദില്ലി സർക്കാരിന്റേതാണ് ത്യാഗരാജ സ്റ്റേഡിയം.
മേലുദ്യോഗസ്ഥന്റെ വളർത്തു നായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിനു വേണ്ടി മറ്റുള്ളവരെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ശെരിയല്ലെന്നാണ് കായികതാരങ്ങൾ പറയുന്നത്.
‘മുൻപ് രാത്രി 8– 8:30 വരെ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ്സിനു കീഴിൽ ഞങ്ങൾ പരിശീലിച്ചിരുന്നു. പക്ഷേ ഇപ്പോൾ മേലുദ്യോഗസ്ഥനു നായയുമൊത്തു സവാരി നടത്തുന്നതിനു വേണ്ടി ഞങ്ങളോട് 7 മണിക്ക് സ്റ്റേഡിയം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഞങ്ങളുടെ പരിശീലനം മുടങ്ങുന്ന സ്ഥിതിയാണ്’– പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു പരിശീലകൻ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം പ്രിൻസിപ്പൽ സെക്രട്ടറി ആരോപണം നിഷേധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നായയുമായി സായാഹ്ന സവാരി നടത്താറുണ്ടെന്നും എന്നാൽ ഇതൊരു പതിവല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘സ്റ്റേഡിയം അത്‌ലീറ്റുകൾക്ക് അവകാശപ്പെട്ടതാണ്. അവിടെ പ്രവേശിക്കരുതെന്ന് ഒരാളോടും ഞാൻ പറയില്ല.
അവിടേക്കു പോയാൽത്തന്നെ, സ്റ്റേഡിയം അടയ്ക്കുന്ന സമയത്തിനു ശേഷമാണു പോകാറുള്ളത്. എന്റെ നായയെ ഒരിക്കലും ട്രാക്കിൽ പ്രവേശിപ്പിക്കാറില്ല. മറ്റാരും ഗ്രൗണ്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ, ചിലപ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, അത്‌ലീറ്റുകൾക്കു തടസ്സമാകുന്ന തരത്തിൽ ഒരിക്കലും ഇതു ചെയ്യാറില്ല. ആർക്കെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ, ഇത് അവസാനിപ്പിക്കാനും ഞാൻ തയാറാണ്’– എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2010 കോമൺവെൽത്ത് ഗെയിംസിനായിണ് ത്യാഗരാജ സ്റ്റേഡിയം നിർമിച്ചത്. ഒട്ടേറെ ദേശീയ– സംസ്ഥാന താരങ്ങളും ഫുട്ബോൾ താരങ്ങളും ഇവിടെ പതിവായി പരിശീലനം നടത്താറുണ്ട്.