തിരുവനന്തപുരം : കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്ന സുപ്രധാന ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റിങ് വിഭാഗത്തിലെ ജീവനക്കാരന് നേരെ പ്രതികാര നടപടി.ബോര്ഡിലെ ഇടതു പക്ഷ അനുഭാവികളുടെ സമ്മർദ്ദ ഫലമായി ഈ ഉദ്യോഗസ്ഥനെ ഇപ്പോൾ ദേവസ്വം ബോർഡിൽ നിന്നും ഡയറക്ട്രേറ്റിലേക്കു സ്ഥലം മാറ്റം നൽകിയിരിക്കുകയാണ് .
ശബരിമല അരവണ വിതരണത്തിലെ 3 കോടി ക്രമക്കേട്, ധനലക്ഷ്മി ബാങ്ക് 150 കോടിയുടെ ബോണ്ട് വിവാദം, പാളയം ഗണപതി ക്ഷേത്രത്തിന്റെ 85 സെന്റ് വ്യാപാര സ്ഥാപനങ്ങൾ കൈയ്യറിയ വിഷയം,കൊല്ലം രാമേശ്വരം ദേവസ്വത്തിലെ 7 ലക്ഷത്തിന്റെ തിരിമറി, സന്നിധാനത്ത് ധനലക്ഷമി ബാങ്ക് ATM വാടക നൽകാതെ പ്രവൃത്തിക്കുന്ന അനാസ്ഥ , ശബരിമലയിലെ സ്വർണ്ണം, വെള്ളി സൂക്ഷിക്കുന്നതിലെ അപാകത എന്നിവ കണ്ടെത്തിയ തിരുവിതാംകൂർ ദേവസ്വം ഓഡിറ്റ് കാര്യാലയത്തിലെ സീനിയർ ഓഡിറ്ററെയാണ് സ്ഥലം മാറ്റിയിരിക്കുന്നത് .
സാധാരണഗതിയിൽ ഒരു ഡിപ്പാർട്ടുമെന്റിൽ ഒരു ഓഫീസിൽ മൂന്നു വർഷം പൂർത്തിയാകുമ്പോഴാണ് സ്ഥലം മാറ്റം നൽകാറുള്ളത് .ദേവസ്വം ബോർഡിന്റെ ഓഡിറ്റിംഗ് വിഭാഗത്തിൽ ഏഴും അഞ്ചും വര്ഷം വരെ പൂർത്തിയാക്കിയവർ ഇപ്പോഴും അവിടെ തുടരുമ്പോഴാണ് രണ്ടു വര്ഷം പോലും പൂർത്തിയാക്കാത്ത സീനിയർ ഓഡിറ്ററെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത് .തൽസ്ഥാനത്തേക്ക് പകരം ഒരു വനിതാ ഉദ്യോഗസ്ഥയെയാണ് നിയമിച്ചിട്ടുള്ളത് .
ഇപ്പോഴും ബോര്ഡില് തുടരുന്നവർ കടുത്ത ഇടതുപക്ഷാനുഭാവികളാണെന്നും സ്ഥലംമാറ്റത്തിന് വിധേയനായ ഉദ്യോഗസ്ഥൻ ബോര്ഡിലെ അഴിമതിക്കുനേരെ കണ്ണടയ്ക്കാൻ വിസ്സമ്മതിച്ചതിനാലാണ് പ്രതികാര നടപടി നേരിടേണ്ടി വന്നതെന്നുമാണ് പരക്കെയുള്ള ആരോപണം .150 കോടി വിവാദം അന്വേഷിച്ച രണ്ട് ഉദ്യാഗസ്ഥരെ ഇതിനു മുമ്പ് സ്ഥലം മാറ്റിയിരുന്നു, ഇവരും രണ്ട് വർഷത്തിൽ താഴെ മാത്രം സേവനം പൂർത്തിയാക്കിയവരാണ്, ഈ കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഉദ്യാഗസ്ഥന്റെ കസേരയാണ് ഇപ്പോൾ തെറിക്കുന്നത്,