തിരുവനന്തപുരം: കേരളത്തിൽ കൊറോണ രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ശബരിമല മാസപൂജയ്ക്ക് ഭക്തർ ആരും എത്തരുതെന്ന അഭ്യർഥനയുമായി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകൾ സന്നിധാനത്ത് നടക്കുമെന്നും ബോർഡ് അറിയിച്ചു. അഭ്യർത്ഥന ഭക്തജനങ്ങൾ കൈകൊള്ളുകയും മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു വ്യക്തമാക്കി.
വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സന്ദർഭമാണ്. അതിനാൽ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇങ്ങനെയൊരു തീരുമാനം മാത്രമേ കൈകൊള്ളനാകൂ. ഭക്തജനങ്ങൾ തങ്ങളോട് സഹകരിക്കണം. ഭക്തജനങ്ങളെത്തിയാൽ തടയുകയില്ല. അന്യസംസ്ഥാനത്തു നിന്നും ഭക്തരെത്തുന്നത് ഒഴിവാക്കാൻ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ മുന്നറിയിപ്പ് പരസ്യം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.