ശബരിമല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പള്ളിവേട്ട ഇന്ന്. രാത്രി ശ്രീഭൂതബലി പൂർത്തിയാക്കി, വിളക്കെഴുന്നള്ളിപ്പിന് ശേഷമാണ് ശരംകുത്തിയിലേക്കുള്ള പള്ളിവേട്ട പുറപ്പാട് ആരംഭിക്കുക. ശരംകുത്തിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പള്ളിവേട്ട നടക്കുക. താളമേളങ്ങളില്ലാതെയുള്ള യാത്രയുടെ മുന്നിൽ അമ്പുംവില്ലുമായി വേട്ടക്കുറുപ്പ് നീങ്ങുന്നതാണ്. പള്ളിവേട്ട പൂർത്തിയാക്കിയ ശേഷം സന്നിധാനത്തേക്ക് മടങ്ങും. രാത്രി പഴുക്കാമണ്ഡപത്തിൽ വച്ചാണ് അയ്യപ്പന്റെ വിശ്രമം ഉണ്ടാവുക.
മാർച്ച് 25 തിങ്കളാഴ്ച പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കുന്നതാണ്. പൈങ്കുനി ഉത്രം നാളായ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സന്നിധാനത്തിൽ നിന്നും പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കുക. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ കടവിൽ ആറാട്ട് നടക്കും. ഉച്ചയ്ക്കുശേഷമാണ് തിരിച്ചെഴുന്നള്ളത്ത് നടക്കുക. സന്നിധാനത്തെത്തിയശേഷം കൊടിയിറക്കും.