ശബരിമല: ശബരിമലയിൽ (Sabarimala Devotees) ഭക്തരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. സന്നിധാനത്ത് വിരിവയ്ക്കാന്‍ അവസരം ഒരുങ്ങിയതോടെയാണ് തീര്‍ത്ഥാടകരുടെ ഏണ്ണം വര്‍ധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന് അനുമതി കൂടി കിട്ടുമെന്ന പ്രതിക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട് പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങുകയായിരുന്നു പതിവ് . എന്നാൽ കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ നിയമന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ നിയന്ത്രണം വന്നതോടെ ഭക്തരും കുറഞ്ഞു.രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഴ്ചമുതലാണ് വിരിവക്കാന്‍ അവസരം കിട്ടിയത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്ന അയ്യപ്പ ഭക്തരുടെ ആവശ്യം നെയ്യഭിഷേകം പഴയപടി വേണമെന്നാണ്. എന്നാൽ തുറസായ സ്ഥലങ്ങളില്‍ വിരിവക്കുന്നതിന് നിയന്ത്രണം ഇപ്പോഴും തുടരുകയാണ് തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ അന്നദാനത്തിന്‍റെ സമയവും കൂട്ടിയിട്ടുണ്ട്. അതേസമയം
പരമ്പരാഗത കരിമല പാത തുറക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് വീണ്ടും സര്‍ക്കാരിനെ സമിപിക്കും.
എന്നാൽ പരമ്പരാഗത കരിമല പാത തുറക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകൾ പ്രതിശേധം നടത്തിയിരുന്നു. വിഎച്ച്പി അധ്യക്ഷൻ വിജി തമ്പിയുടേയും നടൻ ദേവന്റെയും
നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാത മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഭാഗമാണ് എരുമേലിയില്‍ നിന്ന് പരമ്പരാഗത കാനന പാത വഴിയുള്ള യാത്ര. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും ശബരിമല ആചാരനുഷ്ഠാനങ്ങളുടെ കാര്യത്തിലോ തീര്‍ത്ഥാടനത്തിന്റെ കാര്യത്തിലോ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ പലതും തുടരുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഹൈന്ദവ സംഘടനകൾ പ്രതിഷേധം നടത്തിയത്. ഇതിനുപിന്നാലെയാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും കാനനപാത തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.