തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങളിൽ കൂടുതൽ കർശനമായ നടപടിയെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ പോലിസ് മേധാവിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പൊലീസ് മേധാവി മാർ രണ്ടാഴ്ചയിൽ ഒരിക്കൽ സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തണം. വാഹന പെട്രോളിംഗും രാത്രികാല പരിശോധനയും കർശനമാക്കാനും ഡിജിപി നിർദ്ദേശം നല്‍കി.
എല്ലാ ജില്ലകളിലും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം. വാഹനങ്ങളിലും നടന്നുമുള്ള പട്രോളിങിന് മുന്‍ഗണന നല്‍കണം. അതിരാവിലെ ബസ് സ്റ്റാന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പട്രോളിങ് സംഘം പരിശോധന നടത്തണം. പൊതുസ്ഥലങ്ങളില്‍ വൈകുന്നേരങ്ങളിലുള്ള പോലീസ് പട്രോളിങ് ശക്തമാക്കണം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിലായിരിക്കണം ഹൈവേ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.