ബ്യൂനസ് ഐറിസ് : ഫുട്ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്നു വ്യക്തമാക്കി അർജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ. നേരത്തെ സൂപ്പർ താരവും ദേശീയ ടീം നായകനുമായ ലയണൽ മെസ്സിയും ഉടൻ വിരമിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഉടന്‍ കളി നിർത്തില്ലെന്ന് മരിയ ഒരു രാജ്യാന്തര മാധ്യമത്തോടു വെളിപ്പെടുത്തി .ചാംപ്യനായി കളി തുടരാനാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
2024ലെ കോപ്പ അമേരിക്ക വരെ താരം അർജന്റീന ടീമിലുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകകപ്പിൽ അർജന്റീനയുടെ കിരീട നേട്ടത്തിനു പിന്നാലെയാണ് മുതിർന്ന താരങ്ങൾ നിലപാടു വ്യക്തമാക്കിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അർജന്റീനയുടെ വിജയം. ഫൈനലിൽ ഷൂട്ടൗട്ട് വരെയെത്തിയ മത്സരത്തില്‍ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്.
2008 ൽ അർജന്റീനയ്ക്കായി അരങ്ങേറിയ ഡിമരിയ 129 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ താരത്തെ പരുക്ക് അലട്ടിയിരുന്നു. എന്നാൽ ഫൈനലിൽ നിർണായക പ്രകടനം നടത്തിയ എയ്ഞ്ചൽ ഡി മരിയ ലയണൽ മെസ്സിയോടൊപ്പം കിരീടമുയർത്തി. 34 വയസ്സുകാരനായ ഡി മരിയ നിലവിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരമാണ്