പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ കാറുകളിലും ബൈക്കുകളിലുമെത്തിയ ഒരു സംഘം യുവാക്കൾ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത 10 കുട്ടികൾ ഉൾപ്പെടെ 27 ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുത്തു. 17 വിദ്യാർത്ഥികളെ റിമാൻഡ് ചെയ്തപ്പോൾ പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ കെയർ ഹോമിലേക്ക് അയച്ചു.വെള്ളിയാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട ഗവൺമെൻ്റ് എച്ച്.എസ്.എസിലെ ഒരുകൂട്ടം ആൺകുട്ടികൾ മോഡൽ പരീക്ഷ കഴിഞ്ഞ് എട്ട് കാറുകളിലായി എത്തിയാണ് പള്ളി മൈതാനത്ത് ഓട്ടമത്സരം തുടങ്ങിയത്. അവരുടെ ബഹളമായ പെരുമാറ്റത്തിൽ നിന്നുള്ള ബഹളം പള്ളി പ്രവർത്തനത്തെ തടസ്സപ്പെടുത്തിയപ്പോൾ, ഫാ. ജോസഫ് ആറ്റുചാലിൽ ഇടപെട്ട് അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി.സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ഉടൻതന്നെ ചേർപ്പുങ്കൽ മാർശ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ ആപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പാലാ രൂപതയും പൂഞ്ഞാർ സെൻറ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈദികരുടെയും പള്ളി അധികൃതരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പൂഞ്ഞാറിൽ മാർച്ച് നടത്തി. പാലാ രൂപതയിലെ പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിക്കും വൈദികനുമെതിരേ ഉണ്ടായ അക്രമസംഭവങ്ങൾ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ.അനധികൃതമായി ദേവാലയത്തിൽ കടന്ന് ആരാധന തടസപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവാലയമുറ്റത്ത് നടത്തിയ ഈ ആക്രമണത്തിലും സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളിലും കേരള കത്തോലിക്കാ സഭയ്ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഗവൺമെൻറ് ഇക്കാര്യത്തിൽ ഇടപെട്ട് കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഓരോ മതവിഭാഗങ്ങളോടും നമ്മുടെ പൊതുസമൂഹം പുലർത്തുന്ന അന്തസുള്ള നിലപാടുകളെ അവഹേളിക്കുന്ന പ്രവർത്തിയാണ് അവിടെ നടന്നത്. ഇത് അപലപിക്കപ്പെടേണ്ടതാണ്. കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും ക്ലീമിസ് ബാവ വ്യക്തമാക്കി. ആരാധന തടസപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് കുറ്റകരമായ ഭീകരപ്രവർത്തനമായി കാണേണ്ടതുണ്ട്. കേരളത്തിൻറെ മത സന്തുലിതാവസ്ഥയെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള ശ്രമങ്ങളെ പൊതുസമൂഹം ഒന്നാകെയാണ് നേരിടേണ്ടത് എന്ന് അദ്ദേഹം ഓർമപ്പെടുത്തി.സമാധാനപരമായി ജീവിക്കുന്നവരെ പ്രകോപിപ്പിക്കുകയും കായികബലത്തിലൂടെ എല്ലാം കീഴടക്കാം എന്ന് കരുതുകയുംചെയ്യുന്ന നിലപാട് പൊതുസമൂഹത്തെ തകർക്കുകയും സമുദായങ്ങൾ തമ്മിൽ സ്പർധയും വിദ്വോഷവും വർധിപ്പിക്കും എന്നത് ഓർത്തിരിക്കേണ്ടതാണ്. സമാധാനമാണ് ദൈവമാർഗമെന്നും അദ്ദേഹം പറഞ്ഞു.