ബാലരാമപുരം: ബാലരാമപുരത്തു വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം. ചാവടിനട സ്വദേശി ശിവദത്തിനാണ് മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശിവദത്തിനെയാണ് മർദ്ദനത്തിനിരയാക്കിയത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർത്ഥി പരാതിപ്പെട്ടു. ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സിപിഐഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി എ.രാജയ്യൻ മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് കുട്ടി പറയുന്നതിങ്ങനെയാണ്; സ്കൂളിൽ നിന്ന് സഹോദരിയെ വിളിക്കാൻ പോയപ്പോൾ, സ്കൂൾ ബാഗുമായി സ്റ്റെപ്പുകൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാൽ സുഹൃത്തിന്റെ കൈയിൽ തന്റെ ബാഗ് ഏൽപ്പിച്ചു. ബാഗിന് ഭാരം ഉള്ളത് കൊണ്ട് ആണ് അങ്ങനെ ചെയ്തത്. എന്നാൽ ട്യൂഷൻ ക്ലാസ് ആരംഭിച്ചതോടെ സുഹൃത്ത് ട്യൂഷൻ സെന്ററിന് മുന്നിലുളള സ്റ്റെപ്പിൽ ബാഗ് വച്ചിട്ട് ക്ലാസിലേക്ക് പോയി.
തിരികെയെത്തി ബാഗ് എടുക്കാൻ തുടങ്ങുമ്പോഴാണ് ട്യൂഷൻ സെന്റർ നടത്തുന്ന രാജയ്യൻ അങ്ങോട് എത്തിയതും തുടർന്ന് കണ്ടവർക്ക് വലിഞ്ഞു കേറി വരാനുള്ള സ്ഥലമല്ലിതെന്ന് പറഞ്ഞ് തന്നെ മർദിക്കുകയും ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണ്.