ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി. . ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ എല്ലാരും കൂടാരം കയറി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയ നേടി. 54 റൺസ് നേടിയ വിരാട് കോഹ്ലിയുടെ പോരാട്ടവും വെറുതെയായി. ഓസ്ട്രേലിയക്കായി സ്പിന്നർ ആദം സാമ്പ 4 വിക്കറ്റ് വീഴ്ത്തി.
രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് സ്വപ്ന സമാനമായ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രോഹിത് ടി-20 ശൈലിയിൽ അടിച്ചുതകർത്തപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. 65 റൺസാണ് ഈ ജോഡി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. പിന്നാലെ 17 പന്തിൽ 30 റൺസെടുത്ത രോഹിത്തും വൈകാതെ ശുഭ്മൻ ഗില്ലും (37) മടങ്ങി. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് 69 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ, 32 റൺസെടുത്ത് രാഹുലും പിന്നാലെ അക്സർ പട്ടേലും (2) മടങ്ങിയതോടെ ഓസ്ട്രേലിയ പിടിമുറുക്കി. ഇതിനിടെ കോലി ഫിഫ്റ്റി തികച്ചു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കോഹ്ലിയും തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവും (0) തിരികെ നടന്നു.
അനായാസം ബാറ്റ് ചെയ്ത ഹാർദിക് പാണ്ഡ്യയിലായിരുന്നു ഇന്ത്യയുടെ അവസാന പ്രതീക്ഷ. എന്നാൽ രവീന്ദ്ര ജഡേജയുടെ മെല്ലെപ്പോക്ക് ഇന്ത്യയ്ക്ക് തലവേദനയായി.. 40 പന്തുകൾ നേരിട്ട് 40 റൺസെടുത്ത ഹാർദിക് മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. പിന്നാലെ രവീന്ദ്ര ജഡേജയും (18) ഷമിയും (14 ) പുറത്തായി.