പാലക്കാട്: പാലക്കാട് സിപിമ്മിൽ കൂട്ട നടപടി. കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിനാണ് പുതുശ്ശേരി ബ്രാഞ്ചിൽ 20ഓളം പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പുറത്താക്കലും തരംതാഴ്‌ത്തലും അടക്കമുള്ള നടപടികളാണ് ഇവർക്കെതിരെ പാർട്ടി എടുത്തിരിക്കുന്നത്. നടപടി നേരിട്ടവരിൽ കൂടുതൽ പേരും കണ്ണാടി സർവ്വീസ് സഹകരണ ബാങ്ക് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവരാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പാലക്കാട്ടെ സിപിഎമ്മില്‍ കൂട്ടനടപടിയുണ്ടാകുന്നത്.
കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിന് സെക്രട്ടറി വി.സുരേഷിനെയാണ് പുറത്താക്കാൻ തീരുമാനിച്ചത്. ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങളായ 4 പേരെ സസ്പൻറ് ചെയ്യുകയും ചെയ്യും. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്ന് എലപ്പുള്ളി, പുതുശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരെ തരംതാഴ്‌ത്തും. വി.ഹരിദാസ്, ഉണ്ണികൃഷ്ണൻ എന്നിവർക്ക് എതിരെയാണ് നടപടി. അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ 13 പേർക്ക് താക്കീത് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്, ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ ബ്രാഞ്ച് സമ്മേളനമടുത്തതിനാൽ ജില്ലാ കമ്മറ്റിയുടേയും സംസ്ഥാന കമ്മറ്റിയുടേയും അംഗീകാരമില്ലാതെ ഇവ നടപ്പാക്കാനാവില്ല. അതേസമയം മേല്‍ഘടകങ്ങള്‍ക്ക് അപ്പീല്‍ നല്‍കാനാണ് നടപടി നേരിടുന്നവരുടെ തീരുമാനം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona