കൊച്ചി: വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. പുതുവൈപ്പിനിൽ വച്ചാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. രാവിലെ ആറു മണിയോടെയാണ് സെന്റ് ആന്റണീസ് എന്ന വള്ളം മുങ്ങിയത്. 48 മത്സ്യബന്ധന തൊഴിലാളികളാണ് മുങ്ങിയ വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരേയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ അഞ്ച് മണിയോടെയാണ് വള്ളം മറിഞ്ഞത്. പുതുവൈപ്പിനിൽ നിന്ന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. നേരത്തെ കടലിൽ മുങ്ങിയ മറ്റൊരു വള്ളത്തിന്റെ അവശിഷ്ട ഭാഗങ്ങളിൽ ഇടിച്ച് മുങ്ങുകയായിരുന്നു. ഉടൻ തന്നെ മറ്റ് മത്സ്യബന്ധന ബോട്ടുകളിലുള്ളവർ എത്തി വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
ഇതിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അപകടനില തരണം ചെയ്തതായും മത്സ്യത്തൊഴിലാളികൾ അറിയിച്ചു. എന്നാൽ നേരത്തെ അപകടത്തിൽപ്പെട്ട ബോട്ടുകളുടേയും വള്ളത്തിന്റേയും അവശിഷ്ടങ്ങൾ കടലിലും കായലിലും ഇപ്പോഴും അടിഞ്ഞ് കിടക്കുകയാണെന്നും ഇത് പല അപകടങ്ങൾക്കും വഴിയൊരുക്കുന്നതായും വിമർശനം ഉയരുന്നുണ്ട്.