മുംബൈ: റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജ്യാമം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സുപ്രീംകോടതി. ക്രിമിനല്‍ നിയമം ആളുകളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതിനുള്ള ആയുധമായി മാറുന്നില്ലെന്ന് ജുഡീഷ്യറി ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണാക്കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ക്രിമിനല്‍ നിയമം ഭരണകൂടങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും കീഴ്‌ക്കോടതികളും ഉണര്‍ന്നിരിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പൗരന്മാര്‍ക്കു നേരെ കോടതിയുടെ വാതില്‍ കൊട്ടിയടയ്ക്കാനാവില്ല. ഒറ്റ ദിവസത്തേക്ക് ആണെങ്കില്‍പ്പോലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്ന് കോടതി പറഞ്ഞു. അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും എഫ്‌ഐആറും തമ്മില്‍ ഒറ്റനോട്ടത്തിൽ ബന്ധമില്ലായ്മയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണബ് തെളിവ് നശിപ്പിക്കാനോ രാജ്യം വിടാനോ സാധ്യതയില്ലാത്തതിനാല്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.