കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അദ്ധ്യാപകന്റെ ആക്രമണത്തിൽ യുവഡോക്ടർ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി തള്ളി. കഴിഞ്ഞ മേയ് 10നു പുലർച്ചെ നാലരയോടെയാണ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പൂർത്തിയാക്കിയതിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു . നെടുമ്പന ഗവ. യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശിയായ ജി.സന്ദീപിനെ സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.