ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാം രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണൽ പുരോഗമിക്കുന്നു. എം പിമാരുടെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു രാഷ്‌ട്രപതി ആയെന്നുള്ള ചരിത്ര നിമിഷത്തിനായി കാതോർത്തിരിക്കുകയാണ് ജനങ്ങൾ. ദ്രൗപദി മുർമുവിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 5,23,600 വോട്ടുകളാണ്. ആകെ എം പിമാരുടെ വോട്ടുകളുടെ 72.19 ശതമാനമാണ് ഇത്.
700 ആണ് ഓരോ എം പിമാരുടേയും വോട്ട് മൂല്യം. ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത് 538 എം പിമാർ ആയിരുന്നു. എന്നാൽ, അതിലും കൂടുതൽ എം പിമാർ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചത് 1,45,600 വോട്ടുകളാണ്. ആകെ എം പിമാരുടെ 27.81 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് മുർമുവിന് അനുകൂലമായി വോട്ട് വീണിരുന്നു.
ഇന്ന് രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. പാർലമെന്റ് മന്ദിരത്തിൽ വെച്ച് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വിവിധ നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു പാർലമെന്റിൽ എത്തിച്ചത്. അതീവ സുരക്ഷയിലാണ് ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്നത്. ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ വനവാസി വനിത എന്ന നേട്ടം സ്വന്തമാക്കാനാകും. 25നു പുതിയ രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യും. 776 എംപിമാരും 4033 എംഎൽഎമാരും ഉൾപ്പെടെ 4809 ജനപ്രതിനിധികൾക്കു വോട്ടവകാശമുണ്ടായിരുന്നു. ആകെ വോട്ട് മൂല്യം 10,69,358 ആണ്. 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എട്ട് എംപിമാർ വോട്ട് ചെയ്തില്ല.

