ദില്ലി: ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആദിവാസി വേഷത്തില്‍ നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ദില്ലിയില്‍ എത്തിയിരുന്നു.
ഇതാദ്യമായാണ് ഒരു വനിതാ ആദിവാസി സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
എന്നാൽ, പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുര്‍മു.
ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പിബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.