തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. ഇന്ന് തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിൽ 21 പേർക്ക് സ്ലോട്ട് നൽകിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിന് എത്തിയില്ല. സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്.
കഴഞ്ഞ ദിവസം സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധമുണ്ടായി. സമരത്തിൽ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വം ചോദിച്ചു. പ്രശ്നം രൂക്ഷമായി തുടരുമ്പോൾ ഗതാഗതമന്ത്രി വിദേശത്തുമാണ്.