ജമ്മു കശ്മീർ: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായാണ് റിപ്പോർട്ട്. എന്നാൽ വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി ബിഎസ്എഫ് അറിയിച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയോടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോൺ കണ്ടയുടനെ ഇതിനെ താഴെ വീഴ്ത്താൻ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ വെളിച്ചം മിന്നിമായുന്ന ഡ്രോൺ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജൂണ്‍ മുതല്‍ ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം വ്യാപകമായി കണ്ടെത്തുന്നുണ്ട്. ഇതിനെത്തുടർന്ന് അതീവ സുരക്ഷയിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍. തുടര്‍ന്ന് ജമ്മുകശ്മീരില്‍ പ്രാദേശികമായി പോലും ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
എന്നാൽ ജൂണിൽ ജമ്മുവിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ ആക്രമണം ഉണ്ടായതിന് ശേഷം ജമ്മു കശ്മീരിൽ ഡ്രോൺ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ജൂൺ 26 നും ജൂൺ 27നുമായിരുന്നു രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളേറ്റിരുന്നു. ഇതിനുപിന്നാലെ അതിർത്തിയിലുൾപ്പെടെ കനത്ത സുരക്ഷയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. രജൗരി മേഖലയിലുൾപ്പെടെ ഡ്രോൺ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona