മലപ്പുറം: സംസ്ഥാനത്ത് മയക്കു മരുന്ന് കേസിൽ പിടിയിലായ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ് മേധാവി. പ്രതികളുടെ വസ്തു വകകള്‍ പോലീസ് കണ്ടുകെട്ടി. ലഹരി കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവരുടെ പേരിലുണ്ടായിരുന്ന 5 കാറുകളും ഏഴര സെന്റ് സ്ഥലവുമാണ് കണ്ടുകെട്ടിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 52 ഗ്രാം എംഡിഎംഎയുമായി പിടിച്ച കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കല്‍ മുഹമ്മദ് ഷാഫിയുടെ റെനോള്‍ട്ട് നിസ്സാന്‍ കാറും, മലപ്പുറം ഇരുമ്പഴി അബ്ദുല്‍ ജാബിറിന്റെ മാരുതി സെലേറിയോ കാറും മറ്റ് സ്വത്ത് വകകളും കണ്ടു കെട്ടി.
കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരോധിത ലഹരി വസ്തുക്കൾ ഇവര്‍ നിരവധി തവണ സംസ്ഥാനത്തെ പലയിടങ്ങളിലായി വില്‍പ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഏറെ നാളായി അന്വേഷണ സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. 2020ല്‍ അബ്ദുല്‍ ജാബിറില്‍ നിന്നും 318 കിലോ കഞ്ചാവ് മലപ്പുറം പോലീസ് പിടികൂടിയിരുന്നു.
2021ല്‍ 20 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് ചോക്കാട് സ്വദേശി ജിതിന്റെ ഏഴ് സെന്റ് സ്ഥലവും മൂന്ന് കാറുകളുമാണ് കണ്ടുകെട്ടിയത്. ജില്ലയില്‍ മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ശക്തമായ നടപടികള്‍ തുടരുമെന്നും പോലീസ് മേധാവി പറഞ്ഞു.