മലപ്പുറം: ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. ബെംഗളൂരു സ്വദേശിയടക്കം രണ്ട് പേരെയാണ് കാളികാവ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്.
ഇരുവരെയും പോരൂർ പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് എത്തിയത്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ഇവരിൽ നിന്നും 38 ഗ്രാം എം. ഡി.എം.എ, 121 ഗ്രാം കൊക്കെയ്ൻ എന്നിവയാണ് കണ്ടെടുത്തത്. ലഹരി വസ്‌തുക്കള്‍ കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവില്‍ നിന്നാണ് ലഹരി വസ്തുക്കൾ പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചത്.
അതേസമയം ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന ലഹരി മരുന്നുകള്‍ മലയോര മേഖലയിലെ ആവശ്യക്കാർക്ക് എത്തിച്ചു നല്‍കാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന കൊക്കെയ്ൻ ആദ്യമായാണ് മേഖലയിൽ പിടികൂടുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ എംഒ വിനോദ് പറഞ്ഞു. നിരോധിത ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൈവശം വച്ച കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലൂടെ നടന്ന പണമിടപാട് സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.