തൃശൂർ: തൃശ്ശൂരിൽ വൻ ലഹരിവേട്ട (Drugs Seized). മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കാസർകോഡ് സ്വദേശി അബ്ദുള്ളയാണ് (42) പോലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും പിടികൂടിയ അബ്ദുള്ളയുടെ പക്കൽ നിന്നും പത്ത് ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. തീരപ്രദേശത്തെ യുവാക്കളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ റൂറൽ എസ്പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
അതേസമയം “ഓപ്പറേഷൻ ക്രിസ്റ്റൽ” എന്ന പേരിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കയ്പമംഗലം കമ്പനിക്കടവിലെ റിസോർട്ടിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. പെരിഞ്ഞനത്ത് നിന്ന് കഞ്ചാവും കണ്ടെടുത്തു. 18നും 25നും ഇടയിൽ പ്രായമുള്ള യുവാക്കളെ കണ്ണികളാക്കിയാണ് ലഹരിമരുന്ന് വിൽപന സജീവമാക്കിയിരുന്നത്.
പലപ്പോഴായി ഇവരുടെ പക്കൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അന്തർ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ള പിടിയിലായത്. ഇനിയും കൂടുതൽ പേർ സംഭവത്തിൽ കെണിയിലാകുമെന്നാണ് വിവരം.

