കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ഗോവിന്ദന്റെ ജാഥയുടെ പിന്നണിയിൽ നടക്കുന്നതെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. ജാഥയ്‌ക്കിടെ ഗോവിന്ദനും അനുയായികളും തങ്ങളുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത് കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ വന്നാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയിൽ വന്നാണെന്ന് പമ്പുകാർ തന്നോടു പറഞ്ഞതായും കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
‘‘പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്, കേന്ദ്രം കൂട്ടി, അതുകൊണ്ട് ഞങ്ങളും കൂട്ടുന്നുവെന്നാണ്. കേന്ദ്രം എട്ടു രൂപയും 10 രൂപയും കുറച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ അവർ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ കാസർകോട്ടു നിന്ന് കാറിൽ കോഴിക്കോട്ടേയ്ക്കു വന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോഴിക്കോട്ടാണ് നടക്കുന്നത്. അതായത് കോഴിക്കോടു ജില്ലയുടെ തെക്കൻ മേഖലകളിൽ. ഞാൻ നോക്കുമ്പോൾ ഒരു 10–25 വാഹനങ്ങൾ, അതായത് ഗോവിന്ദന്റെ കാർ, അകമ്പടിക്കാരുടെ വാഹനങ്ങൾ, മൈക്ക് സെറ്റ് വച്ചുകെട്ടിയ വാഹനം തുടങ്ങീ ജാഥയിലെ എല്ലാവരും മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുകയാണ്.പ്രതിരോധ ജാഥക്കാരുടെ വാഹനങ്ങൾ മുഴുവൻ മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുന്നു. 10 രൂപ ലാഭം. കോഴിക്കോട് നടക്കേണ്ട ജാഥ, വയനാട്ടിൽ നടക്കേണ്ട ജാഥ.. എല്ലാറ്റിനും മുൻപേ മാഹിയിൽ വന്ന് പെട്രോളടിച്ചു പോവുകയാണ്. അതാണ് കേന്ദ്ര ഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം” കെ. സുരേന്ദ്രൻ പറഞ്ഞു.