തൃശ്ശൂർ: സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ച് സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്‌തീന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ ഇ ഡി ക്ക് ശക്തമായ തെളിവുകൾ ലഭിച്ചതായി സൂചന. 15 കോടിയുടെ സ്വത്തുക്കൾ മറപ്പിച്ചതായി ഇ ഡി അറിയിച്ചു. തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് എ സി മൊയ്‌തീൻ തന്നെയെന്നാണ് ഇ ഡി വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയുടെ ബിനാമി ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. 150 കോടി രൂപയുടെ തട്ടിപ്പ് എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്നു. തട്ടിച്ചപണം ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഈ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടുന്നത്. ഇ ഡി യുടെ വരവോടെ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കാൻ ശ്രമിച്ച ഇടപ്പാടുകൾ കൂടിയാണ് പുറത്തുവരുന്നത്.
മഹാരാഷ്ട്ര സ്വദേശി അനിൽ സേട്ട് ആണ് കോടികളുടെ തട്ടിപ്പ് നടത്തിയതിൽ പ്രധാനി. ഇയാൾ എ സി മൊയ്‌തീന്റെ ബിനാമിയാണെന്നതിന് തെളിവുകൾ ലഭിച്ചു കഴിഞ്ഞു. 8.17 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഇയാൾക്ക് ബാങ്കിന്റെ പ്രാഥമിക അംഗത്വം ലഭിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് സഹകരണ വിദഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് സർക്കാർ അവഗണിക്കുകയായിരുന്നു. തന്റെ ബിനാമികൾക്ക് അംഗത്വം ഉറപ്പാക്കുന്നതിനും വായ്‌പ്പ ലഭ്യമാക്കുന്നതിനും മുൻമന്ത്രി എ സി മൊയ്‌തീൻ ഇടപെട്ടിരുന്നു. ഇത്തരത്തിൽ 4 പേരുടെ വീടുകളിലാണ് ഇന്നലെ ഇ ഡി റെയ്‌ഡ് നടത്തിയത്. ഇവിടെ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഇന്ന് കണ്ടുകെട്ടലിലേക്ക് കടന്നതെന്നാണ് സൂചന.
300 കോടിയുടെ തട്ടിപ്പ് കരുവന്നൂരിൽ നടന്നു എന്നാണ് കണ്ടെത്തിയിരുന്നത്. സഹകരണ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലടക്കം ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ നേതാക്കളെ നടപടികളിൽ നിന്നൊഴുവാക്കുകയും 125 കോടി മാത്രം റിക്കവറി നടത്തി ചില ചെറിയ മീനുകളെ ബലിയാടാക്കുകയായിരുന്നു. കരുവന്നൂർ തട്ടിപ്പ് അങ്ങനെ മായ്ച്ചുകളയുന്നതിൽ സിപിഎം ഏതാണ്ട് വിജയിക്കുമ്പോഴാണ് ഇ ഡി രംഗപ്രവേശം ചെയ്യുന്നത്. 300 കോടിയിൽ 125 കോടി റിക്കവറി നടത്തിയെങ്കിലും ബാക്കി 150 കോടിയെവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഇപ്പോൾ ഇ ഡി.