തിരുവനന്തപുരം: സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലത്തിനെ വിദേശത്ത് കടക്കുന്നതിനിടയിൽ പിടികൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കാരക്കോണം മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ കേസിൽ ഇഡി ബിഷപ്പിനെ നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. വിദേശത്തേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവും നൽകിയിരുന്നു. അതിനിടെയാണ് യു കെ യിലേക്ക് കടക്കാൻ ബിഷപ്പ് ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ബിഷപ്പിനെ ആദ്യം തടഞ്ഞത്. പിന്നീട് ഇ ഡി ഉദ്യോഗസ്ഥരെത്തി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴക്കേസിൽ സി എസ് ഐ യുടെ നാല് കേന്ദ്രങ്ങളിൽ ഇന്നലെ ഇഡി ഒരേസമയം റെയ്‌ഡ് നടത്തിയിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള 14 വിദ്യാർത്ഥികളടക്കം 24 വിദ്യാർത്ഥികളിൽ നിന്ന് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കോഴവാങ്ങിയെന്നതാണ് കേസ്. സീറ്റ് വാഗ്‌ദാനം നൽകിയെങ്കിലും അഡ്‌മിഷൻ നൽകുന്നതിൽ മെഡിക്കൽ കോളേജിന് കഴിഞ്ഞിരുന്നില്ല. ഈ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത് ആകെ 92 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് വാങ്ങിയത്. അഡ്‌മിഷൻ ലഭിച്ച വിദ്യാർത്ഥികകൾ നൽകിയ കൊഴപ്പണത്തിന്റെ കണക്കുകൾ പുറത്തുവന്നാൽ വലിയൊരു അഴിമതിക്കേസായി ഇത് മാറും.
കേസിൽ 2014 ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ ബെന്നറ്റ് അബ്രഹാമും ബിഷപ്പുമാണ് പ്രതികൾ. 2016 മുതൽ കോഴ വാങ്ങിയിട്ടുണ്ടെന്ന് പരീക്ഷാ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ്പ് ധർമരാജ് റസാലം കുറ്റസമ്മതം നടത്തിയിരുന്നു. ഓഡിറ്റ് പരിശോധനയിൽ 28 ലക്ഷത്തിന്റെ മറ്റു ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ വെള്ളറട പോലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്ന ആരോപണങ്ങളുമുണ്ട്. ബിഷപ്പിന്റെയും എൽ ഡി എഫ് നേതാവ് ബെന്നറ്റിന്റെയും വൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസട്ടിമറിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.