തിരുവനന്തപുരം: സംസ്ഥാനത്തെ പി എഫ് ഐ കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. തൃശ്ശൂർ ചാവക്കാട് മുനക്കക്കടവിൽ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായിരുന്നു ലത്തീഫ്. ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിയിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പിഎഫ്‌ഐ നേതാക്കൾക്ക് വിദേശത്ത് നിന്ന് പണം എത്തുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടക്കുന്നതായും എൻഐഎയ്‌ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഹവാല പണം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി 12 ഇടങ്ങളിലാണ് ഇ ഡിയുടെ പരിശോധന നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ദില്ലി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ലത്തീഫിന്റെ വീട്ടിൽ നേരത്തെ എൻഐഎയും റെയ്ഡ് നടത്തിയിരുന്നു. എൻഐഎ അറസ്റ്റ് ചെയ്ത പല പ്രതികളിൽ നിന്നും ഇഡി മൊഴിയെടുക്കുകയും ചെയ്തിരുന്നു.