Sunday, September 20, 2026

നിക്ഷേപകർക്ക് പണം മടക്കിനൽകാനാവാതെ കെടിഡിഎഫ്‌സി; നൽകാനുള്ളത് 480 കോടി രൂപ! ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക്‌

തിരുവനന്തപുരം: നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനാവാതെ കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ ടി ഡി എഫ് സി). കാലാവധികഴിഞ്ഞ നിക്ഷേപമായ 490 കോടിയാണ് മടക്കിനൽകേണ്ടത്. എത്രവും വേഗം തിരിച്ചു നൽകിയില്ലെങ്കിൽ ബാങ്കിതര ധനകാര്യസ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കെടിഡിഎഫ്‌സിയുടെ വീഴ്ച വന്‍ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്കിനെയും ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.

രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് കഴിഞ്ഞ 17-നു രാജ്യവ്യാപകമായി റിസർവ് ബാങ്ക് അവലോകനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായായി കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തിരുമാനം. സർക്കാർ ഗാരന്റിയോടെയാണ് കെ.ടി.ഡി.എഫ്.സി. നിക്ഷേപം സ്വീകരിച്ചത്. അതിനാൽ നിക്ഷേപം തിരിച്ചുനൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് നിരീക്ഷിച്ചിരുന്നു. സ്ഥാപനം പ്രതിസന്ധിയിലായതോടെ ഒട്ടേറെപ്പേർ നിക്ഷേപം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥാപനം തുടങ്ങിയ കാലത്ത് തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന വടക്കേയിന്ത്യൻ സ്വദേശികളും നിക്ഷേപകരായുണ്ട്. അവരുടെ അപേക്ഷകൾക്കും കത്തുകൾക്കും വ്യക്തമായ മറുപടിപോലും നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ കാണാനും അവസരമില്ല. നിക്ഷേപം തിരികെനൽകാത്തതിനാൽ ശ്രീരാമകൃഷ്ണ മിഷൻ ഉൾപ്പെടെയുള്ള പല നിക്ഷേപകരും പരാതിപ്പെട്ടതോടെയാണ് റിസർവ് ബാങ്ക് ഇടപെട്ടത്. പണംനൽകാൻ ഏപ്രിലിൽത്തന്നെ റിസർവ് ബാങ്ക് ആവശ്യപ്പെടുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി.ക്ക് നൽകിയ 360 കോടി തിരിച്ചുനൽകാത്തതാണ് പ്രതിസന്ധിക്ക്‌ കാരണമെന്നാണ് കെ.ടി.ഡി.സി. സർക്കാരിനെ അറിയിച്ചത്. ഇതിപ്പോൾ പലിശയടക്കം 900 കോടിയായി. എന്നാൽ, പണം നൽകാനില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ഈ പണം സർക്കാർതന്നെ മടക്കിനൽകണമെന്ന് കെ.ടി.ഡി.എഫ്.സി. ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പലവട്ടം ചർച്ചചെയ്തെങ്കിലും ധനവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. കെ.എസ്.ആർ.ടി.സി. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കെ.ടി.ഡി.എഫ്.സി. നഷ്ടത്തിലായി. 2021-22 മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കി. ഇതോടെ വരുമാനവും ഇല്ലാതായി.

Related Articles

Latest Articles