കൊച്ചി: കള്ളപ്പണകേസിൽ പ്രതിയായ ക്യാമ്പസ് ഫ്രണ്ട് ദേശിയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ എറണാകുളം സെഷൻസ് കോടതി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് ഇഡി കസ്റ്റഡി. വിദേശത്ത് നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെയും കണ്ടെത്തും. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനാണ് ഇ.ഡി ശ്രമിക്കുന്നത്. ഇയാളുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 2 കോടി 21 ലക്ഷം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഇത് ഹത്രാസിലുൾപ്പടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നായിരുന്നു ഇഡി കണ്ടെത്തൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്.
ചോദ്യം ചെയ്യലില്‍ ക്യാമ്പസ് ഫ്രണ്ട് ട്രഷറര്‍ അതീഖറിനെ അറിയില്ലെന്ന് സിദ്ധിക് കാപ്പന്‍ പറഞ്ഞത് കളവാണെന്ന് ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു വര്‍ഷമായി സിദ്ധിഖ് കാപ്പനെ അറിയാമെന്ന് അതീക്കര്‍ വെളിപ്പെടുത്തിയെന്നും എന്‍ഫോഴ്മെന്‍റ് റിപ്പോർട്ടിലുണ്ട്. ഹാത്രസിലേക്കുള്ള ഇവരുടെ യാത്ര മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും യാത്രയ്ക്ക് പിന്നില‍്‍ ഗൂഢലകഷ്യങ്ങളുണ്ടെന്നും എന്‍ഫോഴ്സമെന്‍റ് റിപ്പോര്‍ട്ടിലുണ്ട്.