ലക്‌നൗ: സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുമ്പിൽ പണം വിതരണം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് ഹന്ദിയ നിയോജക മണ്ഡലത്തില്‍ ലാലാ ബസാറിലെ എസ്.പി ഓഫീസിന് മുന്നിലാണ് പണം വിതരണം നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ ബി.ജെ.പിയാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുകൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് ചട്ടം സമാജ് വാദി പാര്‍ട്ടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എതിര്‍പാര്‍ട്ടികള്‍ പരാതി നൽകി. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.
പണത്തിന്റെ ശക്തി ഉപയോഗിച്ച് പൗരന്മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മാഫിയകളുടെ പാര്‍ട്ടിയാണ് എസ്.പിയെന്ന് ബി.ജെ.പി നേതാവായ രാകേഷ് ത്രിപാഠി ആരോപിച്ചു. ഏഴ് ഘട്ടങ്ങളില്‍ നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10ന് പൂര്‍ത്തിയായി. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.

