Saturday, May 4, 2024
spot_img

ആത്മാവിൽ മുട്ടി വിളിച്ചത് പോലുള്ള കവിതകളും പുഴയോരഴകുള്ള പാട്ടുകളും അമ്മ മലയാളത്തിന് സമ്മാനിച്ച പ്രിയ കവി ഒ എൻ വി ഓർമ്മയായിട്ട് ആറ് വർഷങ്ങൾ: ഒ എൻ വി സ്മരണകൾ പുതുക്കി സാഹിത്യ ലോകം

കവിതയുടെ മൂന്നക്ഷരം, അതേ അതാണ് ഒ എൻ വി. മനോഹരമായ കവിതകളിലൂടെ സാഗരങ്ങളെ പോലും പാടിയുണർത്തിയ ‘ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്’ എന്ന മലയാളത്തിന്‍റെ പ്രിയകവി ഒ.എൻ.വി കുറുപ്പിന്റെ ആറാം ഓർമ്മ ദിനമാണിന്ന്. മലയാള കാവ്യലോകത്തിനു ജ്ഞാനപീഠ പുരസ്ക്കാരം ഉൾപ്പെടെ സമ്മാനിച്ച അദ്ദേഹം ഓർമ്മയായിട്ട് ആറ് വർഷങ്ങൾ. ആരെയും ഭാവഗായകനാക്കിയ ആ കാവ്യഗന്ധര്‍വ്വന്റെ വിയോഗമേല്‍പ്പിച്ച മുറിവ് മലയാളനാടിന്റെ ആത്മാവിലെ നിത്യശൂന്യതയായി നിലകൊള്ളുന്നു.

ഇന്നും ഒറ്റവാക്കിലും ഒരു വരിയിലും ഒതുങ്ങാത്ത കാവ്യജന്മമായിരുന്നു ഒഎൻവി എന്ന മൂന്നക്ഷരം. മണ്ണിൽ ചവിട്ടിനിന്ന് വിണ്ണിലേക്കു നോട്ടമയയ്ക്കുന്ന കാവ്യഭംഗി. അതിൽനിന്നു വിരിഞ്ഞ, നമ്മൾ നിത്യവും മനസ്സിൽ മൂളിനടക്കുന്ന എത്രയോ പാട്ടുകൾ, കവിതകൾ. ഇന്ദുപുഷ്പം ചൂടിനിൽക്കുന്ന രാത്രികളിൽ വിപ്ലവാകാശത്തിലെ പൊന്നരിവാളമ്പിളിയായും,ശ്യാമസുന്ദരപുഷ്പമായും ആത്മാവിൽ മുട്ടിവിളിച്ചതുപോലെയുള്ള അദ്ദേഹത്തിന്റെ കവിതകളും പുഴയോരഴകുള്ള പാട്ടുകളും കൊണ്ടുനടക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കാനാവില്ല ഒ.എന്‍.വിയെ. വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒ.എന്‍.വി.

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ൽ ജനിച്ച അദ്ദേഹം, മാതാപിതാക്കളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു.

അച്ഛൻ കൃഷ്ണകുറുപ്പ് മകനെ ആദ്യം വിളിച്ച പേര് അപ്പു എന്നാണ്. സ്കൂളിൽച്ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണു നൽകിയത്. അപ്പു, സ്കൂളിൽ ഒ.എൻ. വേലുക്കുറുപ്പും പിന്നീട് സഹൃദയർക്കു പ്രിയങ്കരനായ ഒ.എൻ.വി.യുമായി. അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. മദ്രാസിൽ ചികിത്സയ്ക്കു പോയതാണ് അച്ഛൻ. പിന്നീടു തിരിച്ചുവന്നില്ല. ഒരു മൺകുടത്തിൽ അസ്ഥിശകലങ്ങളായാണു തന്റെ പ്രിയപ്പെട്ട അച്ഛൻ തിരിച്ചുവന്നതെന്നു കവി പറഞ്ഞിട്ടുണ്ട്.

പ്രാഥമികവിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചനതുടങ്ങിയ ഒ.എൻ.വി. തന്റെ ആദ്യകവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാംവയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാസമാഹാരം. തുടർന്നങ്ങോട്ട്, മലയാളി മനസ്സിനെ തൊട്ടുരുമ്മിനിൽക്കുന്ന എത്രയോ കവിതകൾ. പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികൾ, മയിൽപ്പീലി, അക്ഷരം, ഒരുതുള്ളി വെളിച്ചം, കറുത്തപക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഉപ്പ്, നാലുമണിപ്പൂക്കൾ, തോന്ന്യാക്ഷരങ്ങൾ എന്നിങ്ങനെ കവിതയുടെ നറുനിലാവ് പൊഴിഞ്ഞു.

“ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്‍റെ കവിത’എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു.”മലയാളത്തിൽ ഒട്ടേറെ സംഗീതസംവിധായകർക്കുവേണ്ടി ഒഎൻവി ഗാനങ്ങൾ എഴുതി. ഇരുനൂറിൽപ്പരം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചു. 1955ൽ കാലം മാറുന്നു എന്ന സിനിമയിലെ ‘ആ മലർപ്പൊയ്കയിൽ’ എന്ന പാട്ടോടുകൂടിയാണ് അദ്ദേഹത്തിന്റെ സിനിമാഗാനരചന തുടങ്ങിയത്. തുടർന്ന് ഒടുവിലെഴുതിയത് 2015ൽ കാംബോജി എന്ന സിനിമയ്ക്കും.

നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ച ഒഎൻവി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയംചൊല്ലിയവതരിപ്പിച്ച കവിതകൾ, ആസ്വാദകർ ഇരുകൈയുംനീട്ടി സ്വീകരിച്ചു.

അതേസമയം 1984ൽ ഭൂമിക്കൊരു ചരമഗീതം അദ്ദേഹം എഴുതി. 20 വർഷങ്ങൾ കൊണ്ടു പ്രത്യേകിച്ചു കേരളത്തിന്റെ ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾ അദ്ദേഹത്തെ അത്രയേറെ ദുഖിപ്പിച്ചിരുന്നു. എന്നും മനുഷ്യപക്ഷത്തുനിന്ന കവിയാണ് ഒഎൻവി കുറുപ്പ്‌.

”വേദനിക്കിലും
വേദനിപ്പിക്കിലും
വേണമീ സ്‌നേഹ
ബന്ധങ്ങളൂഴിയിൽ” -എന്നു പാടിയ കവിയുടെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ വിനീത പ്രണാമം.

Related Articles

Latest Articles