സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇലോൺ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിന് 7.7 ബില്യൺ ഡോളർ നഷ്ടമായതോടെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ നഷ്ടം ടെസ്‌ല ഇങ്ക് ഓഹരികൾ ഇന്നലെ നേരിട്ടു. ഇതോടെയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ആസ്തി 7.7 ബില്യൺ ഡോളർ ആയി കുറഞ്ഞത്
ഡിസംബർ 13-നാണ് ഏറ്റവും വലിയ സമ്പന്നനെന്ന ലോക പദവി മസ്കിന് നഷ്ടമായത്. ആഡംബര വ്യവസായി ബെർണാഡ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. മസ്‌കിന്റെ ഈ വർഷത്തെ ആകെ നഷ്ടം 122.6 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ആസ്തി ഇപ്പോൾ 147.7 ബില്യൺ ഡോളറാണ്. ടെസ്‌ല ഓഹരികളിൽ നിന്നും പ്രധാന വരുമാനമുണ്ടാക്കുന്ന മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനായി വമ്പൻ തുകയാണ് ചെലവഴിച്ചത്. ഇതിനായി അദ്ദേഹം 44 ബില്യൺ ഡോളറാണ് ചെലവാക്കിയത്. ടെസ്‌ല ഷെയർഹോൾഡർമാർ മസ്‌കിന്റെ ഈ ഇടപെടലിൽ ആശങ്ക പ്രകടിപ്പിച്ചതും മസ്കിന് വലിയ തിരിച്ചടിയായി.
ഇതിനിടെയാണ് , സോഷ്യൽ പ്ലാറ്റ്‌ഫോമിന്റെ തലപ്പത്ത് നിന്ന് താൻ ഒഴിയണമോ എന്ന് വോട്ടുചെയ്യാൻ ഉപയോക്താക്കളോട് അഭ്യർത്ഥിച്ച് ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു . അതിനോട് പ്രതികരിച്ച 17.5 ദശലക്ഷത്തിൽ 58% പേരും ഒഴിയണം എന്ന ഉത്തരമാണ് നൽകിയത്