കൊച്ചി: മണപ്പുറം ഫിനാൻസിൽ റെയ്ഡിന് പിന്നാലെ 143 കോടിയുടെ നിക്ഷേപം മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചട്ടങ്ങൾ പാലിക്കാതെ നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്തിയെന്ന പരാതിയെത്തുടർന്നാണ് മണപ്പുറം ഫിനാൻസിന്റെ ആറ് കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഇനിയും കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടിരുന്നു. മണപ്പുറം ഫിനാൻസ് റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കാതെ 150 കോടി രൂപയോളം നിക്ഷേപകരിൽ നിന്നും സമാഹരിച്ചതായാണ് പരാതി. അതേസമയം, മണപ്പുറം ഫിനാൻസിലെ ജീവനക്കാരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകൾ വിശദമായി പരിശോധിച്ചാൽ മാത്രമേ ചട്ടലംഘനം സംബന്ധിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുകയുള്ളു. അതേസമയം, മണപ്പുറം അഗ്രോ ഫാംസ് 2012 ന് മുൻപ് സ്വീകരിച്ച നിക്ഷേപങ്ങളെക്കുറിച്ചായിരുന്നു പരിശോധനയെന്നും ഇ.ഡി ആവശ്യപ്പെട്ട മുഴുവൻ രേഖകളും കൈമാറിയതായും മണപ്പുറം ഫിനാൻസ് കമ്പനി സെക്രട്ടറി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.