മുംബൈ: ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ മുംബൈ ഭാണ്ഡൂപ്പിലെ ‘മൈത്രി’ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആരംഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ 12 പേരടങ്ങുന്ന സംഘം രാവിലെ ഏഴ് മണിയോടെയാണ് സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എംപിയെ ഏജൻസികൾ ചോദ്യം ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.
പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസ് അന്വേഷിക്കുന്ന ഏജൻസി നൽകിയ രണ്ട് സമൻസുകൾ സേന എംപി അവഗണിക്കുകയായിരുന്നു. വരാനിരിക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ കാരണം പറഞ്ഞ് റാവത്ത് ബുധനാഴ്ച ഇഡിയോട് ഇളവിന് അപേക്ഷിച്ചിരുന്നു. പക്ഷെ, ഇതെല്ലം അവഗണിച്ചു കൊണ്ടായിരുന്നു ഇഡിയുടെ റെയ്ഡ്.
പാർലമെന്റ് സമ്മേളനത്തിന്റെ പേര് പറഞ്ഞ് ജൂലൈ 20ന് ഇഡി നൽകിയ സമൻസ് റാവത്ത് അവഗണിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാവത്തിന് ഇഡി സമൻസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്ധവ് പക്ഷത്തെ പ്രമുഖനായ നേതാവിന് സമൻസ് അയച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ഈ കേസിൽ വ്യവസായി പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഏപ്രിൽ 5ന് അലിബാഗിലെ എട്ട് സ്ഥലങ്ങളും സഞ്ജയ് റാവുത്തുമായി ബന്ധമുള്ള മുംബൈയിലെ ദാദറിലെ ഒരു ഫ്‌ലാറ്റും ഇഡി കണ്ടുകെട്ടി.
ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഷ്‌ട്രീയ പകപോക്കൽ മൂലമാണ് തന്നെ ലക്ഷ്യമിടുന്നതെന്നുമാണ് റാവത്തിന്റെ ആരോപണം. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് റാവത്ത്. ജൂലൈ ഒന്നിന് കേസിൽ രാജ്യസഭാ എംപിയെയും ചോദ്യം ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെയും രണ്ട് കൂട്ടാളികളുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഏപ്രിലിൽ ഇഡി താൽകാലികമായി പിടിച്ചെടുത്തു. സഞ്ജയ് റാവത്തിന്റെ സഹായിയും ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ ഡയറക്ടറുമായ പ്രവീൺ എം റാവത്തിന്റെ പൽഘർ, സഫലെ, പദ്ഘ എന്നിവിടങ്ങളിലെ സ്ഥങ്ങളാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.
വർഷ റാവത്തിന്റെ കൈവശമുള്ള മുംബൈ പ്രാന്തപ്രദേശമായ ദാദറിലെ ഒരു ഫ്‌ലാറ്റും, വർഷയുടെയും സഞ്ജയ് റാവത്തിന്റെയും ‘അടുത്ത കൂട്ടാളി’ സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അലിബാഗിലെ കിഹിം ബീച്ചിലെ എട്ട് പ്ലോട്ടുകളും കണ്ടുകെട്ടിയത്തിൽ ഉൾപ്പെടുന്നു.