തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകൻ ജയപാലൻ വിടവാങ്ങി. പശ്ചിമഘട്ട സംരക്ഷണത്തിനായി സ്വജീവിതം അവസാനിപ്പിക്കുന്നതായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തയച്ചശേഷം വിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 07.45 നായിരുന്നു അന്ത്യം. പ്രകൃതി ബലിദാനിയുടെ ആത്മഹത്യ കുറിപ്പ് എന്ന തലക്കെട്ടിൽ എഴുതിയ നീണ്ടകുറിപ്പാണ് സർക്കാരിനോടും സമൂഹത്തോടും പത്ര ദൃശ്യ മാധ്യമങ്ങളോടുമുള്ള അപേക്ഷയായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിച്ചത്. തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ പ്രതിസന്ധിയോ ഇല്ലെന്നും ആത്മഹത്യക്ക് കാരണം പശ്ചിമഘട്ട സംരക്ഷണത്തിന് സമൂഹം കാട്ടുന്ന അലംഭാവമാണെന്ന് കുറിപ്പിൽ പറയുന്നുണ്ട്.
പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ പരിസ്ഥിതി പ്രവർത്തകർക്ക് സാധിച്ചിട്ടില്ലെന്ന നിരാശ ജയപാലൻ കത്തിൽ പങ്കുവയ്ക്കുന്നുണ്ട്. പശ്ചിമ ഘട്ട സംരക്ഷണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള മാർഗ്ഗമെന്ന നിലയിലാണ് ആത്മഹത്യ തെരെഞ്ഞെടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. 1938 മുതൽ 35 വർഷങ്ങൾ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നയാളാണ് ജയപാലൻ. ഇതിനായി തന്റെ ഇരുചക്രവാഹനത്തിൽ അദ്ദേഹം നീണ്ടയാത്രകൾ നടത്തിയിരുന്നത് സുഹൃത്തുക്കൾ ഓർമ്മിക്കുന്നു.