കണ്ണൂർ : ഭാര്യക്കും മകനും ഓഹരിയുണ്ട് എന്നു തെളിഞ്ഞതിലൂടെ വിവാദത്തിലായ വൈദേകം റിസോര്‍ട്ടിൽ ഇന്ന് നടന്നത് സാധാരണ പരിശോധനയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി ടിഡിഎസ് അടിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ടിഡിഎസ് അടയ്ക്കേണ്ടി വന്നില്ല. ഇതാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നതെന്ന് ഇപി പറഞ്ഞു. വൈദേകം റിസോര്‍ട്ടിലെ ആദായനികുതി പരിശോധന സ്വാഭാവിക നടപടിയെന്ന് റിസോർട്ട് സിഇഒ തോമസ് ജോസഫും പറഞ്ഞു. റിസോര്‍ട്ടിലെ എല്ലാ നിക്ഷേപവും ബാങ്ക് അക്കൗണ്ടുവഴിയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം റിസോര്‍ട്ടില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന വൈകിയും തുടരുകയാണ്. റിസോർട്ടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ട് .
പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വാർത്തകളിൽ ഇടം നേടുന്നത്. ഇതിൽ അതൃപ്തനായ ഇപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ തുടർന്നും പങ്കെടുക്കില്ലെന്നാണു വിവരം. അതിനിടയിൽ ഇന്ന് നടന്ന റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനെയും സിപിഎമ്മിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.