കൊഹിമ : ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിൽ അണിചേരാനുള്ള നീക്കങ്ങൾ നടക്കുമ്പോഴും, നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി). സംസ്ഥാന സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാന ഘടകത്തിന്റെ നിർദേശം എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചു.
ബിജെപി – എൻഡിപിപി സഖ്യം വെട്ടിത്തിളങ്ങിയ നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴു സീറ്റുകൾ നേടാൻ എൻസിപിക്കായി. 5 സീറ്റുകളിൽ പരാജയം രുചിക്കേണ്ടി വന്നെങ്കിലും മികച്ച വോട്ടു വിഹിതവും പാർട്ടി നേടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാർച്ച് 4ന് കൊഹിമയിൽ നടന്ന എൻസിപിയുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ, പാർട്ടി സർക്കാരിന്റെ ഭാഗമാകണമോ അതോ പ്രധാന പ്രതിപക്ഷ സ്ഥാനം വഹിക്കണോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു.
സംസ്ഥാനത്തിന്റെ താൽപ്പര്യത്തിനും എംഎൽഎമാർക്ക് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായുള്ള ആത്മ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ, പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും പ്രാദേശിക ഘടകത്തിനും ഒരുപോലെ ഉണ്ടായിരുന്നത്. തുടർന്ന് അനുകൂല തീരുമാനമെടുക്കാൻ ശരദ് പവാർ നിര്ബന്ധിതനാകുകയായിരുന്നു.