ദില്ലി : സർക്കാർ ഓഫീസുകളിലും പരിസരത്തും കെട്ടിക്കിടന്ന ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റതിലൂടെ കേന്ദ്രസർക്കാർ ഖജനാവിൽ എത്തിച്ചത് 1 ,163 കോടി രുപയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഓഫീസുകളിലെ പഴയ ഫയലുകള്‍,ഓഫീസ് ഉപകരണങ്ങള്‍, തുരുമ്പിച്ച വാഹനങ്ങള്‍ തുടങ്ങിയവ വിറ്റൊഴിവാക്കിയപ്പോഴാണ് ഈ വലിയ തുക സർക്കാർ സ്വരൂപിച്ചത്. ഒക്ടോബർ മാസത്തിൽ മാത്രം ഇത്തരത്തിൽ സമാഹരിച്ചത് 557 കോടി രൂപയാണ്.ഭരണപരിഷ്‌കാര-പൊതുപരാതി വകുപ്പാണ് ഇതിന് നേതൃത്വം നല്‍കിയത്.
2021 ഒക്ടോബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 96 ലക്ഷം ഫയലുകള്‍ നീക്കം ചെയ്യ്തു. സാമ്പത്തികലാഭത്തിന് പുറമെ 355 ലക്ഷം ചതുരശ്ര അടി സ്ഥലവും ഉപയോഗപ്രദമാക്കാൻ സാധിച്ചു. ഇത് ഓഫീസുകളിലെ വിശ്രമ കേന്ദ്രങ്ങളായും ഉപയോഗപ്രദമായ ആവശ്യങ്ങള്‍ക്കുമായി ഈ സ്ഥലം വിനിയോഗിക്കുന്നതിനും സാധിച്ചു.സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്.
ഈ വര്‍ഷം ആക്രി സാധനങ്ങള്‍ വിറ്റതിലൂടെ സര്‍ക്കാരിന് ലഭിച്ച 556 കോടി രൂപയില്‍ ഏകദേശം 225 കോടി രൂപ റെയില്‍വേ മന്ത്രാലയത്തിന് മാത്രം ലഭിച്ചതാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം 56 കോടി, കല്‍ക്കരി മന്ത്രാലയത്തിന് 34 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന വരുമാനം. അതേസമയം രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ന് 600 കോടി രൂപയായിരുന്നു ചിലവ്. ചുരുക്കത്തിൽ 2 ചന്ദ്രയാന്‍-3 ദൗത്യങ്ങൾ നടത്താനുള്ള പണമാണ് കേന്ദ്രസർക്കാർ ആക്രി സാധനങ്ങള്‍ വിറ്റതിലൂടെ സമാഹരിച്ചത്.