Wednesday, May 15, 2024
spot_img

തള്ളി മറിച്ചതെല്ലാം വെറുതെയായി ! പൊങ്കാലയ്ക്ക് മുമ്പ് തലസ്ഥാനത്തെ റോഡുകൾ നന്നാക്കുമെന്ന മുഹമ്മദ് റിയാസിന്റെ വാക്ക് പാഴ്വാക്കായി

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപായി തലസ്ഥാനത്തെ വെട്ടിപ്പൊളിച്ച റോഡുകൾ എല്ലാം നന്നാക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാക്ക് പാഴ്വാക്കായി. മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, ഇത് കാരണം ബുദ്ധിമുട്ടിയത് ഭക്തജനങ്ങളാണ്. പതിവായി പൊങ്കാലയിടാറുള്ള സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ മറ്റിടങ്ങൾ തേടിപ്പോകുകയായിരുന്നു.

പൊങ്കാലയ്ക്ക് മുൻപായി റോഡുകൾ മുഴുവൻ നന്നാക്കുമെന്ന് പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ് റിയാസ് ഒടുവിൽ പറഞ്ഞത് ഫെബ്രുവരി 12 നായിരുന്നു. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിൽ ഒരിടത്തും ഇക്കുറി അടുപ്പ് കൂട്ടാൻ ഇടം ഉണ്ടായിരുന്നില്ല. കൂടാതെ, പണി പൂർത്തിയാകാത്ത ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് ഫെബ്രുവരി 16 നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. എന്നാൽ മുന്നറിയിപ്പ് ബോർഡുകൾക്ക് പകരം ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മാത്രമാണ് ഉണ്ടായത്. വെള്ളയമ്പലം മുതൽ തൈക്കാട് വരെയുള്ള റോഡിൽ കൂടുതൽ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡ് മാത്രം സ്ഥാപിക്കപ്പെട്ടു.

അതേസമയം, പലയിടത്തും റോഡി പണി പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ പണി കിട്ടിയത് പൊങ്കാലയ്ക്ക് വന്നവർക്കാണ്. രാവിലെ നേരിയ മഴപെയ്തപ്പോൾ പൊങ്കാല ഇടാനെത്തിയവര്‍ ആശങ്കപ്പെട്ടു. കാരണം, മണ്ണുമൂടിയ റോഡുകളിലാണ് പലയിടത്തും അടുപ്പ്. ഭാഗ്യത്തിന് മഴ കനത്തില്ല. പൊങ്കാല കഴിഞ്ഞ സ്ഥിതിക്ക് ഇനിയും പണി നീളുമോ എന്നാണ് നിരവധി പേരുടെ ചോദ്യം.

Related Articles

Latest Articles