നെയ്യാറ്റിന്‍കര പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപിച്ച വിമുക്തഭടന്‍ പിടിയിലായി. പൂവാര്‍ സ്വദേശി ഷാജിയാണ് (56 ) പന്ത്രണ്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്കൂളിൽവച്ച് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുവന്നത്.
കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വനിതാ ശിശുവികസന വകുപ്പിൽ നിന്നുള്ള കൗൺസിലറോടാണ്, ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തായത്. കൗൺസിലർ നൽകിയ വിവരം അനുസരിച്ച് സ്കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ മറ്റു പെൺകുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന.
മുൻപ് കുട്ടികളുടെ കുടുംബം പ്രതിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബത്തെ പ്രതി പണം നൽകി സഹായിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ അടുപ്പം സ്ഥാപിച്ച ശേഷം മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനം. ഇവർ മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പ്രതി എത്തി പീഡിപ്പിച്ചു.