യുഎസ് ഗവൺമെന്റിന്റെ കൈവശം കേടുകൂടാത്തതും ഭാഗികമായി മാത്രം കേടുപാടുകൾ സംഭവിച്ചതുമായ അന്യഗ്രഹ വാഹനങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. യുഎസിന് മനുഷ്യരല്ലാത്ത ക്രാഫ്റ്റ് ഉണ്ടെന്നും അത് പൊതുജനങ്ങളിൽ നിന്ന് രഹസ്യമായി സൂക്ഷിക്കുകയാണെന്നും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ഏജൻസിക്കുള്ളിലെ അസാധാരണ പ്രതിഭാസങ്ങളുടെ വിശകലനത്തിന് നേതൃത്വം നൽകിയ മുൻ ഉദ്യോഗസ്ഥൻ ഡേവിഡ് ഗ്രുഷ് വ്യക്തമാക്കി.
ഇവർ മനുഷ്യ നിർമിതമല്ലാത്ത സാങ്കേതിക വാഹനങ്ങൾ വീണ്ടെടുക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇതിനെ ബഹിരാകാശ പേടകം എന്നോ തകർന്നതോ ആയ മനുഷ്യേതര വിദേശ വാഹനങ്ങൾ എന്നോ വിളിക്കാവുന്നതാണെന്നും ഡേവിഡ് ഗ്രുഷ് പറയുന്നു. മാത്രമല്ല, ഇതേക്കുറിച്ചുള്ള വിവരങ്ങൾ താൻ കോൺഗ്രസിന് കൈമാറിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് തിരിച്ചടി നേരിട്ടതായും ഗ്രുഷ് പറയുന്നു. കൂടാതെ ഈ വാഹനങ്ങളുടെ വിവരങ്ങൾ കോൺഗ്രസ് അനധികൃതമായി മറച്ചുവെക്കുകയാണെന്നും ഡേവിഡ് ഗ്രുഷ് ആരോപിച്ചു.
അതേസമയം, നാഷണൽ എയർ ആൻഡ് സ്‌പേസ് ഇന്റലിജൻസ് സെന്ററിലെ നിലവിലെ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ജോനാഥൻ ഗ്രേയും ഡിബ്രീഫിൽ വിദേശ വസ്തുക്കൾ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യേതര ഇന്റലിജൻസ് പ്രതിഭാസം യഥാർത്ഥമാണ്. ഇത്തരത്തിലുള്ള വീണ്ടെടുക്കലുകൾ അമേരിക്കയിൽ മാത്രം ഒതുങ്ങുന്നില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്. എന്നിട്ടും ഒരു ആഗോള പരിഹാരം നമ്മൾ ഒഴിവാക്കുന്നത് തുടരുന്നുവെന്നും ജോനാഥൻ ഗ്രേ വിമർശിച്ചു.
അതേസമയം, യുഎപി ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ റിട്ടയേർഡ് ആർമി കേണൽ കാൾ നെല്ലും ഡേവിഡ് ഗ്രുഷിന്റെ അവകാശവാദങ്ങളെ പിന്തുണച്ചു. യുഎഫ്‌ഒ ക്രാഷ് സൈറ്റുകൾ തിരിച്ചറിയുന്നതിനും ചൂഷണം/റിവേഴ്സ് എഞ്ചിനീയറിങ്ങിനായി മെറ്റീരിയലുകൾ വീണ്ടെടുക്കുന്നതിനും യുഎസ് മറ്റ് രാജ്യങ്ങളുമായി മത്സരിക്കുകയാണെന്ന് കാൾ നെൽ പറഞ്ഞു.