കോഴിക്കോട്: നിപ നിയന്ത്രണങ്ങളില്‍ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും. കണ്ടൈന്‍മെന്റ് സോണുകളും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഐസോലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കാര്യങ്ങലും ചർച്ചയാകും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാണ് സാധ്യത.
ഒക്ടോബര്‍ ഒന്നു വരെ പൊതുപരിപാടികള്‍ പാടില്ലെന്ന് ജില്ല കളക്ടര്‍ ഉത്തരവിറിക്കിയിരുന്നു. 13 മുതല്‍ ഏര്‍പ്പെടുത്തിയ പൊതു പരിപാടികള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് തേടി രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ സമീപിച്ചിരുന്നു. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. സെപ്റ്റംബര്‍ 21 നാണ് വവ്വാലുകള്‍, കാട്ടു പന്നി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്കായിരുന്നു സാമ്പിള്‍ അയച്ചിരുന്നത്. അതിനിടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ എത്തിയത്. അതേസമയം, കണ്ടൈന്‍മെന്റ് സോണുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തന്നെ തുടരുകയാണ്.