ബെർഹാംപൂർ: ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയുടെ (40) വലതുകൈപ്പത്തി തകർന്നു. സംഭവത്തിൽ പോലീസിനോടും ജില്ലാ ഭരണകൂടത്തോടും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
ബുധനാഴ്ചയാണ് സ്‌ഫോടനം നടന്നത്. രാത്രിയിൽ സ്ഫോടന ശബ്ദം കേട്ട് ജിന്നയുടെ വീട്ടിലേക്ക് ഓടിയെത്തിയ അയൽവാസികളാണ് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജിന്നയെ കണ്ടത്. തുടർന്ന് ഉടൻ തന്നെ ഇയാളെ ചികിത്സയ്‌ക്കായി ബിർഭൂമിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് സംസ്ഥാനത്ത് ആക്രമണങ്ങൾ നടത്താനും മറ്റ് പാർട്ടി പ്രവർത്തകരെ ഭയപ്പെടുത്താനുമാണ് ടിഎംസി പ്രവർത്തകർ ബോംബുകൾ നിർമ്മിക്കുന്നതെന്ന് ആരോപണമുണ്ട്.