തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. കാണാതായ 17-കാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് അസിസ്റ്റൻ്റ് പോലീസ് കമ്മിഷണര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും എതിരെയാണ് അന്വേഷണം. കരുനാഗപ്പള്ളി അസിസ്റ്റൻ്റ് കമ്മിഷണര്‍ വി.എസ്. പ്രദീപ് കുമാര്‍, ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എം. ദിനേഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കേസ് ഡയറി തയ്യാറാക്കുന്നതിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.
പെണ്‍കുട്ടിയെ കാണാതായ ദിവസംതന്നെ, കൂട്ടുകാരിക്കു പങ്കുണ്ടെന്നു ബോധ്യമായിട്ടും അവരുടെ മൊഴിയെടുക്കാനോ ഫോണ്‍ രേഖ പരിശോധിച്ച് ലൊക്കേഷന്‍ കണ്ടെത്തുന്നതിനോ ഇന്‍സ്‌പെക്ടര്‍ ശ്രമം നടത്തിയില്ലെന്നാണ് കണ്ടെത്തല്‍.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തതെങ്കിലും സ്വമേധയായാണ് കേസെടുത്തതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് തിരുത്തിയില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്നു വ്യക്തമായിട്ടും അയാള്‍ നല്‍കിയ മൊഴിയിലെ വസ്തുത പരിശോധിച്ചില്ല.
കരുനാഗപ്പള്ളി എ.സി.പി.യായിരുന്ന വി.എസ്. പ്രദീപ്കുമാര്‍ ഈ കേസില്‍ കൃത്യമായ മേല്‍നോട്ടം വഹിച്ചില്ലെന്നാണ് ആരോപണം. ചവറ തെക്കുംഭാഗം പോലീസ് അന്വേഷിച്ചിട്ട് പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ കാരണമായെന്നും അന്വേഷണ ഉത്തരവില്‍ പറയുന്നു.