കൊച്ചി: ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഏറ്റുപറച്ചിലുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഃഖമുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
പൊതുമരാമത്ത് റോഡിൽ കുഴിയില്ല എന്ന മുൻ പ്രസ്താവന തിരുത്തിയാണ് മന്ത്രി വീഴ്ച സമ്മതിച്ചത്. ഈ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ റിയാസ് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ചോദ്യം ചോദിക്കാൻ നിങ്ങളെ ചിലർ ചുമതലപ്പെടുത്തിയതാകും എന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം റോഡ് വിസനത്തിന് നാട്ടുകാർ എതിരാണെന്ന മന്ത്രി റിയാസിന്റെ പ്രസ്താവനയെ സ്ഥലം എംഎൽഎ അൻവർ സാദത്ത് തള്ളി. റോഡ് വികസനത്തിന് നാട്ടുകാർ എതിരല്ലെന്നും റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്ബിയും തമ്മിൽ തർക്കമില്ലെന്നും അൻവർ സാദത്ത് പറഞ്ഞു. അപകടത്തിൽ മരിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സാദത്ത് ആവശ്യപ്പെട്ടു.