Monday, May 6, 2024
spot_img

ജനതല്പരനായ ആ നേതാവ് കരുണയുടെ ഉദാത്തമായ മാതൃക! ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പ് പങ്ക്‌വച്ച് നൂറുൽ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രൊ ചാൻസലറും നിംസ് മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറുമായ ഫൈസൽ ഖാൻ

ജന നായകൻ കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രി വിടപറയുമ്പോൾ അദ്ദേഹത്തെ ജനം ഒന്നടങ്കം ചേർത്ത് പിടിക്കുകയാണ്‌. രാഷ്ട്രീയ സിനിമാ വാണിജ്യ രംഗത്തുള്ള നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പ് പങ്ക്‌വച്ചിരിക്കുകയാണ് നൂറുൽ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രൊ ചാൻസലറും നിംസ് മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറുമായ ഫൈസൽ ഖാൻ. ഉമ്മൻചാണ്ടി ചികിത്സയ്ക്കായി അവസാനം ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്നേ നിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ആ സമയത്തെഉമ്മൻചാണ്ടിയോടൊപ്പമുള്ള ഓർമ്മകളാണ് ഫൈസൽ ഖാൻ ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

‘ 2005-ൽ എന്റെ പഠനം കഴിഞ്ഞ് ഞങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയതു മുതൽ എനിക്കു ലഭിച്ച ഭാഗ്യങ്ങളിൽ ഒന്നാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെ നേരിൽ കാണുവാനും അവരെ നേരിട്ടു സംവദിക്കുവാനുമുള്ള അവസരങ്ങൾ. പല സാമൂഹ്യ പൊതു പ്രവർത്തനങ്ങളിലും ഇവരുമായി നേരിട്ടു പ്രവർത്തിക്കുവാനുള്ള ദിനങ്ങൾ എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഓരോ പ്രവർത്തകരുടേയും രീതിയും കർമ്മ മേഖലകളും തീർത്തും വ്യത്യസ്തമാണല്ലോ. ശ്രീ ഉമ്മൻ ചാണ്ടി സാറിനെ പറ്റി ഓർക്കുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നതും അതു തന്നെയാണ്. “സമാനതകളില്ലാത്ത പൊതു പ്രവർത്തകന്റെ ജീവിതം എന്ന തുറന്ന പുസ്തകം”

ശ്രി.ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരിക്കെ ഒരു നാൾ ക്ലിഫ് ഹൗസിൽ കാണാൻ പോവുകയുണ്ടായി. ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ആഗ്രഹ സഫലീകരണത്തിനായിരുന്നു അത്. ഭിന്നശേഷി കുട്ടികളുടെ കൂട്ടായ്മയായ പാഡ്സ് എന്ന സംഘടന എല്ലാ മൂന്നു മാസം കൂടുമ്പോഴും ഒത്തു കൂടും. എല്ലാ ഓണത്തിനും അവരുടെ ആഗ്രഹപ്രകാരം അവർക്കിഷ്ടമുള്ള സ്ഥലങ്ങളിൽ അവരെ കൊണ്ടുപോകും. അവിടെയാണ് നമ്മൾ ഓണാഘോഷവും സദ്യയുമെല്ലാം ഒരുക്കുന്നത്.. മുൻ വർഷങ്ങളിൽ കവടിയാർ കൊട്ടാരം, കടൽ തീരം, വിമാനത്താവളം, വയലോലകൾ എന്നിവിടങ്ങളിലെല്ലാം ഞങ്ങൾ ഓണം ആഘോഷിച്ചിരുന്നു. എന്നാൽ ഇത്തവണ വിദ്യാർത്ഥികളുടെ ആഗ്രഹം വേറിട്ട ഒന്നായിരുന്നു. ഓണാഘോഷം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയോടൊപ്പം ഓണ സദ്യ കഴിക്കണമെന്നാണ്. വിദ്യാർത്ഥികളുടെ ആഗ്രഹം ഞാൻ പറഞ്ഞതോടെ ഉമ്മൻചാണ്ടി സാറിന്റെ മുഖത്തു കണ്ട അമ്പരപ്പും ജിജ്ഞാസയും ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അല്പനേരം ആലോചിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു ” കുട്ടികളുടെ ആഗ്രഹമല്ലെ …..എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ ക്ലിഫ് ഹൗസിലെ പ്രോട്ടോകോൾ കാര്യത്തിൽ മാത്രമേ ഒരു സംശയമുള്ളു”. സാർ ബന്ധപ്പെട്ട ഓഫീസർമാരെ വിളിച്ച് അന്വേഷിക്കുകയും ആദ്യം അവർ സുരക്ഷാ നിയമം പറഞ്ഞപ്പോൾ അത് തന്റെ സ്വന്തമാവശ്യമെന്ന് പറഞ്ഞ് എല്ലാ പ്രോട്ടോകോളുകളും മാറ്റി ഓണാഘോഷത്തിനായി അനുവാദം തന്നു. ക്ലിഫ് ഹൗസിൽ പന്തൽ കെട്ടി നൂറുകണക്കിനു കുട്ടികളെ അവടെ കൊണ്ടുപോയി ഓണസമ്മാനങ്ങളും സദ്യയും ഒരുക്കിയ ദിനം ഇന്നും എന്റെ മനസ്സിൽ അത്ഭുതമായി തുടരുന്നു. ഒരു പക്ഷെ ക്ലിഫ് ഹൗസ് ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരിക്കും ഇത്.മുഖ്യമന്ത്രിയും കുടുംബവും തന്നെ സദ്യ വിദ്യാർത്ഥികൾക്ക് വിളമ്പി കൊടുക്കുകയും എല്ലാവരോടുമൊപ്പം ഇരുന്നു സദ്യ ഉണ്ണുകയും ചെയ്തു. എല്ലാവരുടെയും പേരും മേൽവിലാസങ്ങളും അദ്ദേഹം ചോദിച്ചറിയുകയുണ്ടായി. പ്രത്യക്ഷത്തിൽ അസുഖമൊന്നും തോന്നാത്ത സംഘത്തിലെ ഒരു കുട്ടിയോട് അദ്ദേഹം പേര് ചോദിച്ചപ്പോൾ ശിവൻ എന്ന് കുട്ടി മറുപടി പറഞ്ഞു. ചിരിച്ചു കൊണ്ടിരുന്ന ബാലനെ നോക്കി “ഇവന് ഒരു പ്രശ്നവുമില്ലല്ലോ” എന്ന ചോദ്യത്തിന് ആ കുട്ടിയുടെ അമ്മയാണ് മറുപടി പറഞ്ഞത്” സാർ എന്റെ മോന് മൂത്രമൊഴിക്കാൻ കഴിയില്ല. പുലർച്ചെ നാലുമണിക്ക് ട്യൂബിട്ട് മൂത്രം പുറത്തെടുക്കുകയാണ് ചെയ്തു വരുന്നത്. എല്ലാ ആറു മണിക്കൂർ കഴിയുമ്പോഴും ഇപ്രകാരം ചെയ്താണ് … വീട്ടിൽ കക്കൂസില്ല.. കറണ്ടില്ല സഹായിക്കാനാരുമില്ല, വിതുമ്പിക്കൊണ്ട് ശിവന്റെ ‘അമ്മ പറയുന്നത് കേട്ട ആ മുഖ്യമന്ത്രി കുട്ടിയുടെ സ്ഥലം ചോദിച്ചറിഞ്ഞു. ജില്ലയിലെ ഒരു ഉൾപ്രദേശത്തായിരുന്നു അവരുടെ വീട്. കുട്ടിയുടെ ദുരവസ്ഥ കേട്ട് ഉമ്മൻ‌ചാണ്ടിയുടെ മുഖത്ത് കണ്ട പരിഭ്രമവും ഇമവെട്ടാതെ കുട്ടിയെ നോക്കിനിന്നതും ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ഉടനെ തന്നെ ആ ജനകീയനായ ഭരണാധികാരി കുട്ടിയുടെ വീട് ഉൾക്കൊള്ളുന്ന പ്രദേശത്തെ കുറിച്ച് മനസ്സിലാക്കുകയും ആ നിമിഷം തന്നെ അന്നത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രിയെ വിളിച്ചു ഉടനെ തന്നെ വീട്ടിൽ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഏർപ്പാടാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുകയുമുണ്ടായി. വൈദ്യുതി വകുപ്പിനെ ബന്ധപെട്ടു ഉടനടി വൈദ്യുതി നല്കുവാൻ ഉത്തരവിട്ടു. സാങ്കേതിക തടസ്സങ്ങൾ അവർ പറയുമ്പോഴും അതൊന്നും കേൾക്കാൻ കഴിയാത്ത ഒരു പച്ച മനഷ്യനെയാണ് ഞാൻ അദ്ദേഹത്തിൽ കണ്ടത്. തുടർന്നും ഓരോരുത്തരുടേയും അടുത്തു പോയി അദ്ദേഹം വിവരം തിരക്കുകയും പലതും സ്റ്റാഫുകൾ കുറിച്ചെടുക്കുകയും ചെയ്തിരുന്നു. ഓണസദ്യയെല്ലാം കഴിഞ്ഞ് വളരെ സംതൃപ്തിയോടെയാണ് അന്ന് ഞങ്ങൾ ക്ലിഫ് ഹൗസിൽ നിന്നും പിരിഞ്ഞത്.

അന്ന് രാത്രി ഏകദേശം പത്തുമണി കഴിഞ്ഞ് എന്റെ ഫോൺ ബെല്ലടിക്കുന്നു. അത് RK എന്ന രാധാകൃഷ്ണൻ ചേട്ടന്റെ നമ്പറായിരുന്നു. ഫോന്നെടുത്തതും RK പറഞ്ഞു ഞാൻ CM നു കൊടുക്കാം… “എനിക്ക് അഞ്ചു ദിവസം സമയം തരണം … ടോയ്ലറ്റ് നിർമ്മിക്കുവാൻ . പോസ്റ്റ് സ്ഥാപിച്ചു വൈദ്യുതി ഇപ്പോൾ ആയിട്ടുണ്ട്. ഈ വിഷയം എന്റെ മുന്നിൽ കൊണ്ടുവന്നതിന് ഫൈസലിനോട് നന്ദി പറയുന്നു… ഗുഡ് നൈറ്റ് ..” ഉമ്മൻ ചാണ്ടി സാർ പറയുകയുണ്ടായി…ആരാ പറയുന്നത് … സാക്ഷാൽ ഉമ്മൻ ചാണ്ടി… നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി …..അതും ഈ നേരത്ത്… അതും എന്നോട് ….. എനിക്കു വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. . തന്റെ മുന്നിൽ ബോധിപ്പിച്ച വിഷയം അത്രയും ഗൗരവത്തോടെ സമയം കണ്ടെത്തി അത് പൂർത്തികരിച്ചു എന്ന് മാത്രമല്ല ആ വിഷയം അദ്ദേഹത്തിന്റെ മുന്നിലെത്തിച്ച ആളോട് അത് പറയുകയും ചെയ്തു എന്നത് ജനതല്പരനായ ആ നേതാവ് തന്റെ കരുണയുടെ ആഴങ്ങളുടെയും സമഭാവനയുടെ പൂത്തുലയലിലൂടെയും ഉദാത്ത മാതൃക തന്നെയാണ്.. ഈ സംഭവത്തോടെയാണ് അദ്ദേഹത്തോട് മാനസികമായ ഒരു പാലം എനിക്കുണ്ടായി തുടങ്ങിയത്. ആ വിദ്യാർത്ഥികളുടെ ആഗ്രഹം നിറവേറ്റാൻ കാണിച്ച അദ്ദേഹത്തിന്റെ ആ ഉത്തരവാദിത്വ ബോധവും സേവന സന്നദ്ധതയും പ്രജാതല്പരനായ ഒരു ഭരണാധികാരിയുടെ മഹനീയ മാതൃകയായി ഞാൻ ഓർമ്മിച്ചെടുക്കുകയാണ്. ഇതാണ് ഞാൻ അനുഭവിച്ച ഒരു ഭരണാധികാരിയിലെ സമാനതകളില്ലാത്ത ജനാധിപത്യ ബോധം. അത് പറഞ്ഞറിയിക്കാൻ സാധ്യമല്ല. ജനങ്ങളോടും അവരുടെ പ്രശ്നങ്ങളോടും അദ്ദേഹം സ്വീകരിച്ചിരുന്ന സമീപനവും പ്രഭാവവും ചരിത്ര താളുകളിൽ സ്ഥാനം പിടിച്ചതും ഇതു പോലുള്ള പതിനായിരക്കണക്കിന് പ്രവർത്തനങ്ങളിലൂടെ തന്നെയാണ് …

അദ്ദേഹവുമായി തുടർന്നും പല വേദികളിലും പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. സോളാർ വിഷയം അതിന്റെ അത്യുന്നതങ്ങളിൽ സംസ്ഥാനത്തു തിളച്ചു മറിയുമ്പോഴാണ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഏഷ്യയിലെ ആദ്യ 120 KW സോളാർ കാത്ത്ലാബ് സന്ദർശിക്കുവാൻ അദ്ദേഹം വന്നത്. തുടർന്നു ഈ പദ്ധതി ഐക്യരാഷ്ട്ര പൊതു അസംബ്ലിയിൽ വരെ ഞങ്ങൾക്കു അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നതും നന്ദിയോടെ സ്മരിക്കുന്നു. യുവ സംരംഭകരെ പ്രത്യേകിച്ച് സ്വദേശി സംരംഭകരെ ഇത്രയും അധികം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ വളരെ വിളരമാണ്. പക്ഷെ എന്റെ അനുഭവത്തിൽ ഉമ്മൻ ചാണ്ടി സാർ വ്യത്യസ്തനാണ്.

അദ്ദേഹം അസുഖ ബാധിതനായി ന്യൂമോണിയ ബാധിച്ച് ചികിത്സയ്ക്കായി നിംസ് തെരെഞ്ഞടുത്ത് ജീവിതത്തിലേയ്ക്ക് മടങ്ങിയപ്പോഴും , അദ്ദേഹത്തിന്റെ തുടർ ചികിത്സയുടെ ഓരോ ഘട്ടത്തിലും നിംസ് സാന്നിധ്യം ഉറപ്പാക്കി അദ്ദേഹത്തോടൊപ്പം കുടുംബത്തോടൊപ്പം നാടിനൊപ്പം നിൽക്കുവാൻ സാധിച്ചു എന്നതിലും നിംസ് മെഡിസിറ്റിയുടെ ഓരോ കുടുംബാംഗങ്ങളും ഏറെ അഭിമാനത്തോടെ അദ്ദേഹത്തെ സ്മരിക്കുന്നു’.

Related Articles

Latest Articles